13 July, 2025 02:09:17 PM


യൂത്ത് കോൺഗ്രസിനെ വിമ‍ർശിച്ച് എസ്എഫ്ഐയെ പ്രകീർത്തിച്ച് പി ജെ കുര്യൻ



പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച സമരസംഗമം പരിപാടിയിൽ യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പ്രകീർത്തിച്ചും ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. ഒരു മണ്ഡലത്തിൽ 25 പേരെയെങ്കിലും കൂടെ കൂട്ടാൻ യൂത്ത് കോൺഗ്രസിന് കഴിയേണ്ടെ എന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനോടുള്ള പിജെ കുര്യൻ്റെ ചോദ്യം. 

ക്ഷുഭിത യൗവ്വനത്തെ എസ്എഫ്ഐ കൂടെ നിർത്തുന്നുവെന്ന് സർവ്വകലാശാല സമരം ചൂണ്ടിക്കാണിച്ച് പി ജെ കുര്യൻ യൂത്ത് കോൺഗ്രസ് നേതാക്കളെ വേദിയിൽ ഓർമ്മിക്കുകയും ചെയ്തു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫ് ജില്ലയിൽ ആദ്യമായി പങ്കെടുത്ത വേദിയിലായിരുന്നു പി ജെ കുര്യൻ്റെ വിമർശനം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെയും ജില്ലാ യൂത്ത് കോൺഗ്രസ് നേതാക്കളെയും വേദിയിലിരുത്തിയായിരുന്നു വിമർശനം. പിന്നീട് പ്രസംഗിച്ച രാഹുൽ മാങ്കൂട്ടത്തിൽ പി ജെ കുര്യൻ്റെ വിമർശനത്തിന് വേദിയിൽ തന്നെ മറുപടിയും നൽകിയിരുന്നു.

യൂത്ത് കോൺഗ്രസിൻ്റെ ജില്ലാ പ്രസിഡന്റിനെ വല്ലപ്പോഴും ടി വിയിലൊക്കെ കാണാമെന്നും എന്തുകൊണ്ട് വല്ലപ്പോഴും ഓരോ മണ്ഡലത്തിലും പോയി ചെറുപ്പക്കാരെ വിളിച്ച് കൂട്ടുന്നില്ല എന്നായിരുന്നു പി ജെ കുര്യന്റെ ചോദ്യം. യൂത്ത് കോൺഗ്രസിൻ്റെ ചെറുപ്പക്കാർ ചെന്ന് മണ്ഡലങ്ങളിൽ ഒരു ഇരുപത്തിയഞ്ച് ചെറുപ്പക്കാരെ ഉണ്ടാക്കാൻ കഴിയണം എന്നായിരുന്നു പി ജെ കുര്യൻ്റെ പ്രതികരണം. 

എന്തൊക്കെ എതിർപ്രചാരണം ഉണ്ടെങ്കിലും മാർക്‌സിസ്റ്റ് പാർട്ടിയുടെ സംഘടന എത്രമാത്രം ശക്തമാണ് എന്ന് ചൂണ്ടിക്കാണിച്ച പിജെ കുര്യൻ എസ്എഫ്‌ഐയുടെ സമരം നിങ്ങൾ കണ്ടില്ലെയെന്നും ചോദിച്ചു. ക്ഷുഭിതയൗവ്വനങ്ങളെ അവർ അവരുടെ കൂടെ നിർത്തുന്നു. നമുക്ക് അഗ്രസീവ് ഒന്നും വേണ്ട ഒരു മണ്ഡലത്തിൽ ഇരുപത്തിയഞ്ച് പേരെ കൊണ്ടുവരണം എന്നുമായിരുന്നു പി ജെ കുര്യൻ പ്രസംഗമധ്യേ ചൂണ്ടിക്കാണിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K