15 November, 2025 07:42:07 PM
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്ന് ആരോപണം; തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവർത്തകൻ ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവർത്തകൻ ജീവനൊടുക്കി. തിരുമല സ്വദേശി ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്. ആര്‍എസ്എസ്- ബിജെപി നേതൃത്വത്തിനെതിരെ കത്തെഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പിൽ പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിച്ചു. 16 വയസ് മുതല്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുകയാണെന്നും ആനന്ദ് എഴുതിയ കുറിപ്പില്‍ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിനെ തുടർന്ന് തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു ആനന്ദ്.
മരണക്കുറിപ്പില്‍ പറയുന്നത്
'ഞാന്‍ ആനന്ദ് കെ തമ്പി, ഈ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. അതിനുള്ള കാരണം തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി ഏരിയാ പ്രസിഡന്റ് ആയിട്ടുള്ള ആലപ്പുറം കുട്ടന്‍ എന്നറിയിപ്പെടുന്ന ഉദയകുമാര്‍, നിയോജകമണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹകം രാജേഷ് എന്നിവര്‍ ആണ്. അവര്‍ മണ്ണ് മാഫിയയാണ്. അവരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരത്തിന്റെ ഒരു ആള്‍ വേണം. അതിനുവേണ്ടിയാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ ബിജെപി സ്ഥാനാര്‍ഥിയാക്കിയത്.
എന്റെ ഭൗതികശരീരം എവിടെ കൊണ്ടുകുഴിച്ചിട്ടാലും സാരമില്ല. പക്ഷെ ബിജെപി പ്രവര്‍ത്തകരെയും ആര്‍എസ്എസ് പ്രവര്‍ത്തകരെയും ആ ഭൗതിക ശരീരം കാണാന്‍ പോലും അനുവദിക്കരുത്, എന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാന്‍ ആര്‍എസ്എസുകാരനായി ജിവിച്ചിരുന്നു എന്നതാണ്. മരണത്തിന് തൊട്ടുമുന്‍പ് വരെയും ഞാനൊരു ആര്‍എസ്എശ് പ്രവര്‍ത്തകനായി മാത്രമാണ് ജീവിച്ചിരുന്നത്. അത് തന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥിയലേക്ക് കൊണ്ട് എത്തിച്ചത്. ഇനിയും ഒരാള്‍ക്ക് ഇത്തരത്തിലൊരു ഗതി ഉണ്ടാകരുതെന്ന് ഭഗവാനോട് പ്രാര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു'






