18 February, 2026 12:34:09 PM
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; ജയസൂര്യയുടെ 39 ലക്ഷത്തിന്‍റെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു

കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യക്കെതിരെ നടപടിയുമായി ഇഡി. 39 ലക്ഷത്തിന്‍റെ സ്വത്തുക്കൾ മരവിപ്പിച്ചു. കേസിൽ രണ്ടുതവണ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടില്ലെന്ന് ജയസൂര്യ നേരത്തെ പറഞ്ഞിരുന്നു. 'കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചാനലിലൂടെ സമൻസ് കിട്ടുന്നതല്ലാതെ നേരിട്ട് എനിക്കോ ഭാര്യക്കോ ഇഡിയിൽ നിന്ന് അങ്ങനെയൊരു സമൻസ് ലഭിച്ചിട്ടില്ല. 24 ന് ഹാജരാകണം എന്ന സമൻസ് കിട്ടി, ഞാൻ ഹാജരായി. 29ന് ഹാജരാകണം എന്ന് പറഞ്ഞു അതിനും ഞങ്ങൾ ഹാജരായിരുന്നു.അല്ലാതെ ഏഴാം തീയതി വീണ്ടും ഹാജരാകാനുള്ള സമൻസ് ഞങ്ങൾക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. നമ്മളെ പരസ്യ ആവശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് നമുക്ക് ആർക്കെങ്കിലും ഇന്ന് ഊഹിക്കാൻ സാധിക്കുമോ?' എന്ന് താരം ചോദിച്ചിരുന്നു.
കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തി നടനെ ചോദ്യം ചെയ്തിരുന്നു. രണ്ടുവർഷം മുമ്പ് ഏറെ വിവാദമായ കേസാണ് സേവ് ബോക്സ് ആപ്പ് തട്ടിപ്പ്. ഓൺലൈൻ ലേല ആപ്പായ സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു പരാതി. കേസിൽ സ്ഥാപന ഉടമയായ തൃശൂർ സ്വദേശി സാദിഖ് റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.







