26 July, 2019 04:38:31 AM


ഓര്‍ഡര്‍ നല്‍കി വലയിലാക്കി; 20 ലക്ഷത്തിന്‍റെ കള്ളനോട്ടുകളും അച്ചടി ഉപകരണങ്ങളുമായി 5 പേര്‍ പിടിയില്‍



ആറ്റിങ്ങല്‍: 20 ലക്ഷത്തോളം രൂപയുടെ വ്യാജ നോട്ടും നോട്ട് അടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി അഞ്ച് പേര്‍ പൊലീസ് പിടിയിലായി. വ്യാജ നോട്ടടിക്കുന്ന സംഘത്തിലെ മുഖ്യ പ്രതി കോഴിക്കോട് കുന്നമംഗലം പുല്‍പ്പറമ്ബില്‍ ഹൗസില്‍ ഷെമീര്‍ (38), കടയ്ക്കാവൂര്‍ തെക്കുംഭാഗം തീര്‍ത്ഥം വീട്ടില്‍ രാജന്‍ പത്രോസ് (61), ചിറയിന്‍കീഴ് കൂന്തള്ളൂര്‍, തിട്ടയില്‍ മുക്കില്‍ പിണര്‍വിളാകത്ത് വീട്ടില്‍ നാസര്‍ എന്ന് വിളിക്കുന്ന പ്രതാപന്‍ (48), പോത്തന്‍കോട് നന്നാട്ടുകാവില്‍ ബിലാല്‍ മന്‍സിലില്‍ അബ്ദുള്‍ വഹാബ് (52),​ ഫെറോക്ക് സ്വദേശി ഉണ്ണിക്കൃഷ്ണന്‍ എന്ന റഷീദ്‌ (50)​ എന്നിവരാണ് പിടിയിലായത്.



കുന്നമംഗലത്തും ഫെറോക്കിലും നടത്തിയ റെയ്ഡിലാണ്‌ റഷീദിനെ (50) പിടികൂടിയത്. വ്യാജനോട്ട് അടിക്കുന്ന ഉപകരണങ്ങളും 14 ലക്ഷത്തോളം രൂപയും അവിടെനിന്നു കണ്ടെടുത്തു. ഇനിയും കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നാണ് നിഗമനം. ആറ്റിങ്ങലിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കുട്ടിയുടെ ചികിത്സയ്ക്കായി എത്തിയ രാജന്‍ പത്രോസ് ബില്ല് അടയ്ക്കാനായി നല്‍കിയത് 2500 രൂപയാണ്. ഒരു 2000ന്‍റെ നോട്ടും ഒരു അഞ്ഞൂറും. രണ്ടു നോട്ടുകളും വ്യാജമാണെന്ന് തിരിച്ചറിഞ്ഞ ജീവനക്കാരന്‍ ഇയാളെ ഇരിക്കാന്‍ പറഞ്ഞ് പൊലീസില്‍ വിവരം അറിച്ചു. കഴിഞ്ഞൊരു ദിവസം 500ന്‍റെ നോട്ട് ഇയാള്‍ നല്‍കിയിരുന്നു. ഇത് വ്യാജനാണെന്ന് കണ്ടെത്തി നശിപ്പിച്ചു. ആറ്റിങ്ങല്‍ എസ്.ഐ ശ്യാം എത്തി നോട്ട് പരിശോധിച്ച്‌ വ്യാജനാണെന്ന് തിരിച്ചറിഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യം പിടിയിലായവരെക്കൊണ്ട് മൂന്നു ലക്ഷത്തിന്‍റെ ഓര്‍ഡര്‍ നല്‍കിയാണ് ഷെമീറിനെ ആറ്റിങ്ങലില്‍ വരുത്തിയത്.



കോഴിക്കോട് മുക്കം കള്ളന്തോട് എന്ന സ്ഥലത്ത് ഡി.ടി.പി സെന്‍ററിന്‍റെ മറവിലാണ്‌ ഷെമീര്‍ വ്യാജ നോട്ടുകള്‍ നിര്‍മ്മിച്ചിരുന്നത്. മുമ്ബ് ജയില്‍വാസം അനുഭവിച്ചിട്ടുള്ള ഷെമീര്‍ കള്ളനോട്ട് കേസുകളില്‍ നേരത്തേ പിടിയിലായവരില്‍ നിന്നു ലഭിച്ച ഉപദേശപ്രകാരമാണ് വ്യാജ നോട്ട് നിര്‍മ്മാണം ആരംഭിച്ചത്. യഥാര്‍ത്ഥ നോട്ട് വിലകൂടിയ സ്കാനറില്‍ പകര്‍പ്പെടുത്ത് 75 ജി.എസ്.എം പേപ്പറില്‍ പ്രിന്റ് ചെയ്ത് ഗ്ലീറ്റ് സ്റ്റിക്കര്‍ ഒട്ടിച്ച്‌ ഇസ്തിരി ഇട്ടാണ്‌ 2000,​ 500,​ 200 രൂപയുടെ നോട്ടുകള്‍ നിര്‍മ്മിച്ചിരുന്നത്. ഒരുലക്ഷത്തി പതിനായിരം നല്ല നോട്ടുകള്‍ നല്‍കുമ്ബോള്‍ 3 ലക്ഷത്തിന്‍റെ വ്യാജന്‍ നല്‍കും. ഒരുവര്‍ഷമായി വ്യാജ നോട്ട് നിര്‍മ്മിച്ച്‌ വിതരണം ചെയ്യുന്നതായി ഷെമീര്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K