11 October, 2019 03:12:24 PM


മുതലപ്പൊഴിയിൽ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ പാപനാശത്ത് കണ്ടെത്തി



ആറ്റിങ്ങല്‍: മുതലപ്പൊഴിയിൽ കഴിഞ്ഞ ദിവസം രാവിലെ കാണാതായ രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹം വർക്കല പാപനാശത്തെ തീരത്തടിഞ്ഞു. നിലയ്ക്കാമുക്ക്, ആലിയിറക്കം വീട്ടിൽ സോമന്റെ മകൻ ഹരിചന്ദ്, വക്കം, മണക്കാട്ടുവിളാകം ബിജുകുമാറിന്‍റെ മകൻ ദേവനാരായണൻ (15) എന്നിവരാണ് മരിച്ചത്.


ഇന്ന് രാവിലെ പാപനാശത്ത് എത്തിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. കടയ്ക്കാവൂര്‍ എസ്.എസ്.പി. ബി.എച്ച്.എസിൽ സ്‌കൂള്‍ കലോത്സവത്തിനിടെ സ്‌കൂളിലെ എട്ട് കൂട്ടികള്‍ അടങ്ങുന്ന സംഘം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതനുസരിച്ച് മുതലപൊഴിലില്‍ എത്തുകയായിരുന്നു. നാല് സൈക്കളിലായി എട്ടുപേര്‍ മുതലപൊഴി ഹാര്‍ബറിന്റെ വടക്ക് വശത്തെ ബീച്ചില്‍ ഇറങ്ങി കുളിച്ചു.


മുതലപ്പൊഴി താഴംമ്പള്ളി ഭാഗത്തെ കുരിശടിക്ക് സമീപത്തെ കടൽഭാഗത്ത് കുളിക്കാനിറങ്ങുകയും മൂന്ന് പേർ തിരയിലകപ്പെടുകയായിരുന്നു. മറ്റ് വിദ്യാർത്ഥികൾ പുലിമുട്ടിൽ കയറി നിന്ന് ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന മത്സ്യതൊഴിലാളികൾ ഗോകുൽ ദാസ് എന്ന വിദ്യാർത്ഥിയെ രക്ഷിച്ചെങ്കിലും മറ്റു 2 പേരെ കാണാതാവുകയുമായിരുന്നു. മറൈയിന്‍ എന്‍ഫോഴ്‌സ്‌മെന്റും ഫയര്‍ഫോര്‍സും കഴിഞ്ഞദിവസം വൈകിയും തിരച്ചിൽ നടത്തിയെങ്കിലും വിദ്യാർഥികളെ കണ്ടെത്താനായിരുന്നില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K