24 May, 2020 01:57:09 AM


ഇറച്ചിക്ക് അമിത വില; തിരുവനന്തപുരത്ത് രണ്ട് കടകൾക്കെതിരെ കേസ്



തിരുവനന്തപുരം: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ജില്ലയിലെ ഇ‌റ‌ച്ചിക്കടകളിൽ വ്യാപക പരിശോധന. ഇറച്ചിവില കൂട്ടി വിൽക്കുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. അമിത വില ഈടാക്കിയ മണക്കാടിന് സമീപമുള്ള രണ്ടു കടകൾക്കെതിരെ കേസെടു‌ത്തു. വില വിവരപ്പട്ടിക പ്രദർശിപ്പിക്കാതെയും ലൈസൻസില്ലാതെയും പ്രവർത്തിച്ച 64 കടകൾക്ക് നോട്ടീസ് നൽകി.


ഇറച്ചിക്ക് അമിത വില ഈടാക്കുന്നതായ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം കളക്ടർ വില നിശ്ചയിച്ച് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കാതെ കച്ചവടം നടത്തുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.


ആട്ടിറച്ചിക്ക് പരമാവധി വാങ്ങാവുന്നത് 700 രൂപയാണെന്നാണ് കലക്ടർ നിർദേശം നൽകിയത്. എന്നാൽ 800 മുതൽ 850 രൂപ വരെയാണ് പലയിടത്തും ഈടാക്കിയത്. 350 രൂപ വില നിശ്ചയിച്ച പോത്തിറച്ചിക്ക് 450-ും 330 രൂപ നിശ്ചയിച്ച കാളയിറച്ചിക്ക് 400 രൂപയുമാണ് കച്ചവടക്കാർ വാങ്ങുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് കാലിച്ചന്തകൾ പൂട്ടിയതോടെ കൂടിയ വിലയ്ക്ക് വീടുകളിൽ നിന്നാണ് കച്ചവടക്കാർ മാടുകളെ വാങ്ങിയത്. സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് വിൽക്കാനാകില്ലെന്ന നിലപാടിലാണ് കച്ചവടക്കാർ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K