31 July, 2020 05:26:28 PM


കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയ്ക്ക് ചികിത്സ നിഷേധിച്ച് സ്വകാര്യ ആശുപത്രി



തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയായ യുവതിയ്ക്ക് ചികിത്സ നിഷേധിച്ച് സ്വകാര്യ ആശുപത്രി അധികൃതര്‍. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിട്ടും ആശുപത്രി അധികൃതര്‍ കരുണ കാട്ടിയില്ലെന്ന് യുവതി പറഞ്ഞു. ഗര്‍ഭിണിയായ കാലം മുതല്‍ യുവതി ഈ ആശുപത്രിയിലാണ് പരിശോധന നടത്തിയിരുന്നത്. അഡ്മിറ്റ് ചെയ്യണമെന്ന് കാല് പിടിച്ച്‌ യാചിച്ചിട്ടും സ്വകാര്യ ആശുപത്രി അധികൃതര്‍ ചെവിക്കൊണ്ടില്ലെന്നും യുവതി പറഞ്ഞു.


അവസാനം എസ്.എ.ടിയിലേക്ക് റഫര്‍ ചെയ്തു. അവിടെ പേവാര്‍ഡ് ലഭിച്ചെങ്കിലും മതിയായ സൗകര്യങ്ങള്‍ ഇല്ലായിരുന്നു. 20 ഗര്‍ഭിണികളുള്ള വാര്‍ഡില്‍ പൊതു കക്കൂസാണ് ഉണ്ടായിരുന്നത്. ചിലരുടെ കൂടെ കൂട്ടിരിപ്പുകാരും ഉണ്ടായിരുന്നു. അതോടെ മറ്റ് പല ആശുപത്രി അധികൃതരെയും വിളിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം ഒരിടത്ത് അഡ്മിറ്റ് ചെയ്യാമെന്ന് പറഞ്ഞതോടെയാണ് ആശ്വാസമായതെന്നും' യുവതി പറഞ്ഞു. 


സംസ്ഥാനത്ത് പല സ്വകാര്യ ആശുപത്രികളും ഇത്തരത്തില്‍ രോഗികളോട് ദയയില്ലാതെ പെരുമാറുന്നതായി പരാതികള്‍ ഉയരുന്നുണ്ട്. തലസ്ഥാനത്ത് കോവിഡ് പോസിറ്റീവായ ഗര്‍ഭിണികളെ എസ്‌എടിയിലേക്കോ ഫോര്‍ട്ട് ആശുപത്രിയിലേക്കോ ആണ് റഫര്‍ ചെയ്യേണ്ടത്. ജില്ലയില്‍ കോവിഡ് പോസിറ്റീവാകുന്ന ഗര്‍ഭിണികളെ ചികിത്സിക്കുന്ന രണ്ട് സര്‍ക്കാര്‍ ആശുപത്രികളാണിത്.


ഇത്തരം സംഭവങ്ങള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ സമ്മതിച്ചു. നിര്‍ഭാഗ്യവശാല്‍ ഭൂരിപക്ഷം സ്വകാര്യ ആശുപത്രികളും കോവിഡ് രോഗികളെ ചികിത്സിക്കാന്‍ തയ്യാറാകാതെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്. കോവിഡ് രോഗികള്‍ക്കായി പ്രത്യേകം വാര്‍ഡും കിടക്കകളും
ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഭൂരിപക്ഷം ആശുപത്രികളും സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K