05 September, 2020 12:10:02 PM


രമ്യാ ഹരിദാസിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു; കാറില്‍ കരിങ്കൊടികള്‍ കെട്ടി



തിരുവനന്തപുരം: രമ്യാ ഹരിദാസ് എം.പിയുടെ വാഹനം വെഞ്ഞാറമൂട് വെച്ച്‌ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ബോണറ്റില്‍ അടിക്കുകയും വാഹനത്തില്‍ കരിങ്കൊടി കെട്ടുകയും ചെയ്തു. തന്നെ കൊല്ലുമെന്ന് വാഹനം തടഞ്ഞവര്‍ ഭീഷണിപ്പെടുത്തിയെന്ന് രമ്യാഹരിദാസ് പറഞ്ഞു. തിരുവനന്തപുരത്തു നിന്നും ചങ്ങാനാശ്ശേരിയിലേക്കുള്ള യാത്രാമധ്യേ ആണ് ആലത്തൂര്‍ എംപിയായ രമ്യാഹരിദാസിന്‍റെ വാഹനം തടഞ്ഞത്.


ഇരട്ടക്കൊലപാതകത്തിന് ശേഷം സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണ് വെഞ്ഞാറമൂട്. ഡിവൈഎഫ്‌ഐയുടെ പതാകയുമായി വന്ന ഒരുസംഘം ആളുകളാണ് വെഞ്ഞാറമൂട് ജങ്ഷനില്‍ വെച്ച്‌ വാഹനം തടഞ്ഞതെന്ന് രമ്യാഹരിദാസ് പറയുന്നു. വാഹനത്തിന്‍റെ രണ്ട് വശങ്ങളിലും കരിങ്കൊടി കെട്ടി. കോണ്‍ഗ്രസുകാര്‍ ആരും വെഞ്ഞാറമൂട് വഴി പോകണ്ട. കണ്ടാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പോലീസിനു നല്‍കിയ പരാതിയില്‍ രമ്യാ ഹരിദാസ് പറയുന്നു.


സംഭവം നടന്നതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസാണ് രമ്യാ ഹരിദാസിനെ രക്ഷിച്ചത്. സംഭവത്തില്‍ ഒരാളെ അവിടെവെച്ച്‌ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് വിവരം. സ്ഥലത്ത് ഡിവൈഎഫ്‌ഐയുടെ പരിപാടി നടന്നുകൊണ്ടിരിക്കെയാണ് രമ്യാഹരിദാസിന്‍റെ വാഹനം അവിടേക്ക് വന്നത്. ഈ സമയം റോഡിന്‍റെ ഒരുഭാഗത്തുനിന്നിരുന്ന പ്രവര്‍ത്തകര്‍ വാഹനത്തിന് നേര്‍ക്ക് വരികയും തടയുകയുമായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K