27 October, 2021 01:04:59 PM


കാണാതായ പെണ്‍കുട്ടിയെ അന്വേഷിച്ച് പോലീസ്; ഒറ്റ രാത്രിയില്‍ തെളിഞ്ഞത് മൂന്ന് പീഡനക്കേസുകള്‍



തിരുവനന്തപുരം: പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി അന്വേഷിച്ചിറങ്ങിയതായിരുന്നു പൊലീസ്. എന്നാല്‍ അന്വേഷണത്തിനിടെ ചുരുളഴിഞ്ഞത് മൂന്ന് പോക്‌സോ കേസുകള്‍. വിതുര സ്വദേശിയായ പതിനാറുകാരിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് യുവാക്കളും ഒരു മധ്യവയസ്കനും വലയിലായി. 

പെരിങ്ങമല അഗ്രിഫാം കുണ്ടാളം കുഴി തടത്തരികത്തു വീട്ടില്‍ അമൃതലാല്‍ (19), കല്ലാര്‍ ഇരുപത്തിയാറ് കൊങ്ങമരുതുംമൂട്ടില്‍ സ്വദേശി ശിവജിത്ത് (22), തൊളിക്കോട് വിനോബനികേന്‍ അരുവിക്കരക്കോണം സാജുക്കുട്ടന്‍ (54) എന്നിവരാണ് പിടിയിലായത്. അന്വേഷണത്തിനിടെയാണ് രാത്രിയില്‍ സംശയകരമായ സാഹചര്യത്തില്‍ യുവാക്കളെ കണ്ടത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പീഡനത്തിന്‍റെ ചുരുളഴിയുന്നത്. 

പതിനേഴുകാരിയായ മറ്റൊരു പെണ്‍കുട്ടിയെ കാണാനെത്തിയതിനിടെയാണ് ഇവര്‍ ശ്രദ്ധയില്‍പ്പെട്ടത്. പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് കൂട്ടത്തിലെ ശിവജിത്ത് എന്നയാള്‍ പീഡിപ്പിച്ചിച്ചെന്ന വിവരം പുറത്തറിയുന്നത്. കൂടാതെ അമ്മയുടെ സുഹൃത്തായ സാജുക്കുട്ടന്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. 

അതേസമയം കാണാതായ പെണ്‍കുട്ടി രാവിലെയോടെ തിരികെ വീട്ടിലെത്തി. പൊലീസിനെ ഇക്കാര്യം വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്ന് കാര്യങ്ങള്‍ പൊലീസ് ചോദിച്ചു. അമൃതലാല്‍ എന്ന യുവാവ് തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് മൂന്നു പേരാണ് നേരം വെളുത്തപ്പോള്‍ പിടിയിലായത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K