14 June, 2022 08:41:38 PM


"മുഖ്യമന്ത്രി എന്നെ അറിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളം"; ​ഗുരുതര ആരോപണവുമായി സ്വപ്ന



കൊച്ചി: തന്നെ അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ മൊഴി പച്ചക്കള്ളമാണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുമായും ഭാര്യ കമലയുമായും താൻ പലവട്ടം സംസാരിച്ചിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന ഉന്നയിക്കുന്നത്. ഒരു പുതിയ കേസ് കൂടി തന്‍റെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും അതിനെ നേരിടുമെന്നും അവർ വ്യക്തമാക്കി.



മുഖ്യമന്ത്രിയുടെ കുടുംബവുമായി ക്ലിഫ് ഹൗസിൽ സമയം ചിലവഴിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും ഭാര്യയും മകളും മകനുമൊത്ത് ക്ലിഫ് ഹൗസിൽ ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യുകയും ചില തീരുമാനങ്ങൾ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി നിഷേധിച്ചാൽ മാധ്യമങ്ങളിലൂടെ വീണ്ടും ഓർമ്മിപ്പിക്കാമെന്നും അവർ പറഞ്ഞു. താൻ നിരപരാധിയാകാൻ ശ്രമിക്കുന്നില്ല. രഹസ്യമൊഴി നൽകിയത് നിരപരാധിയാകാനല്ല. ഏത് ശിക്ഷ അനുഭവിക്കാനും തയ്യാറാണ്. ജയിലിൽ ഇട്ട് അടിച്ചു കൊല്ലാൻ ആണേലും പിന്നോട്ടില്ല. തന്‍റെ രഹസ്യമൊഴിയിൽ വ്യത്യാസം ഉണ്ടെന്ന് സി പി എം നേതാക്കൾ എങ്ങനെ പറയുന്നു. സി പി എം നേതാക്കൾക്ക് രഹസ്യ മൊഴി കിട്ടിയോ എന്നും സ്വപ്ന ചോദിച്ചു.


കോടതിയിൽ നൽകിയ 164 മൊഴിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. എന്‍റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും കുഴപ്പമില്ല. 164 മൊഴിയിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മൊഴിയിൽ നിന്നും താൻ പിന്മാറണമെങ്കിൽ തന്നെ കൊല്ലണം. മുഖ്യമന്ത്രിക്ക് ഷാജ് കിരണുമായി ബന്ധമുണ്ട്. എന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുൻപ് പറഞ്ഞത് പച്ചക്കള്ളമാണ്. അവർ തന്നെയാണ് ഷാജിനെ തന്‍റെ അടുത്തേക്ക് പറഞ്ഞയച്ചത്.  – സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K