08 June, 2019 07:42:44 PM


സ്‌കാനിംഗ് പിഴവ് : ഗര്‍ഭസ്ഥ ശിശുക്കള്‍ തിരുവനന്തപുരത്ത് മരിച്ചതായി പരാതി




തിരുവനന്തപുരം: സ്വകാര്യ ലാബിലെ സ്‌കാനിംഗ് പിഴവ് മൂലം ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി. അമ്മയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ശിശുക്കളെയും ഉടന്‍ പുറത്തെടുക്കും. ലാബിനെതിരെ യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

പാറശ്ശാല താലൂക്ക് ആശുപത്രിയിലാണ് നിഷ ചികിത്സ തേടിയ ചെറിയ കൊല്ല സ്വദേശി നിഷയുടെ ഇരട്ടക്കുഞ്ഞുങ്ങളാണ് മരിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഒന്നര മാസത്തിലും മൂന്നര മാസത്തിലും ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ലാബില്‍ സ്‌കാന്‍ ചെയ്തത്. സ്‌കാനിങ്ങില്‍ ഒരു കുട്ടി മാത്രമാണ് ഉള്ളതെന്നും കുട്ടി സുരക്ഷിതയാണെന്നുമുള്ള റിപ്പോര്‍ട്ടാണ് കിട്ടിയത്.


അഞ്ചാം മാസത്തില്‍ അസ്വസ്ഥത തോന്നിയപ്പോള്‍ മറ്റൊരു സ്‌കാനിംഗ് കേന്ദ്രത്തില്‍ പരിശോധന നടത്തി. അതില്‍ ഇരട്ടക്കുട്ടികളാണെന്നും ഒരു കുട്ടി മരിച്ചതായും കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് ഈ റിപ്പോര്‍ട്ട് കിട്ടിയത്. ഈ ലാബ് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം അന്ന് തന്നെ എസ്.എ.ടി ആശുപത്രിയിലെത്തി വീണ്ടും സ്‌കാന്‍ നടത്തി പരിശോധിച്ചപ്പോള്‍ രണ്ടാമത്തെ കുഞ്ഞും മരിച്ചതായി തെളിഞ്ഞു.


ഗര്‍ഭാശയത്തിലെ സ്ഥാനങ്ങളിലുള്ള വ്യത്യാസം മൂലമാണ് ഇരട്ടക്കുഞ്ഞുങ്ങളാണെന്ന് തിരിച്ചറിയാതിരുന്നതെന്നാണ് ലാബ് അധികൃതരുടെ വിശദീകരണം. സര്‍ക്കാര്‍ പദ്ധതി പ്രകാരം കുറഞ്ഞ നിരക്കില്‍ സ്‌കാന്‍ നടത്താന്‍ പാറശ്ശാല താലൂക്ക് ആശുപത്രിയും ലാബും തമ്മില്‍ കരാറുണ്ടായിരുന്നു. തെറ്റായ ലാബ് പരിശോധനയുടെ പേരില്‍ കോട്ടയത്ത് ഒരു സ്ത്രീക്ക് കീമോ തെറാപ്പി ചെയ്ത സംഭവം വിവാദമായിരിക്കെയാണ് പാറശ്ശാലയില്‍ ലാബിന്‍റെ പിഴവില്‍ കുഞ്ഞുങ്ങള്‍ മരിച്ചെന്ന പരാതി ഉയരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K