15 November, 2022 05:23:04 PM


പങ്കാളിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം അതേ മുറിയില്‍ നിരവധി യുവതികള്‍ക്കൊപ്പം ബന്ധം



ന്യൂഡല്‍ഹി: പങ്കാളിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം അതേ മുറിയില്‍ നിരവധി യുവതികള്‍ക്കൊപ്പം കഴിഞ്ഞിരുന്നതായി പ്രതി അഫ്താബ് അമിന്‍ പൂനെവാലയുടെ മൊഴി. ഡേറ്റിങ്ങ് ആപ്പു വഴിയാണ് യുവതികളുമായി ബന്ധം പുലര്‍ത്തിയത്. നിരവധി സ്ത്രീകളുമായി ആ മുറിയില്‍ വെച്ച്‌ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും 28 കാരനായ അഫ്താബ് പൊലീസിനോട് പറഞ്ഞു.

സുഹൃത്തുക്കള്‍, ഫുഡ് ഡെലിവറി ബോയ്‌സ് തുടങ്ങി നിരവധി പേര്‍ മുറിയില്‍ വന്നുപോയിട്ടുണ്ടെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. 28 കാരിയായ ലിവിങ് ടുഗതര്‍ പാര്‍ട്‌നര്‍ ശ്രദ്ധ വാല്‍ക്കറെ കൊലപ്പെടുത്തി, 35 കഷണങ്ങളായി വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കിയാണ് റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരുന്നത്. ഇതൊന്നും അറിയാതെ നിരവധി സ്ത്രീകള്‍ മുറിയിലെത്തി അഫ്താബുമൊത്ത് കഴിഞ്ഞു.

മൃതദേഹം സൂക്ഷിക്കുന്നതിനു വേണ്ടിയാണ് 300 ലിറ്ററിന്റെ പുതിയ ഫ്രിഡ്ജ് വാങ്ങിയത്. മൃതദേഹം വെട്ടിനുറുക്കുന്നതിന് മുമ്ബായി ഹ്യൂമന്‍ അനാട്ടമിയെക്കുറിച്ച്‌ വിശദമായി പഠിച്ചിരുന്നുവെന്ന് അഫ്താബ് മൊഴി നല്‍കി. മൃതദേഹ അവശിഷ്ടങ്ങളുടെ മണം വരാതിരിക്കാനായി അഫ്താബ് മുറിയില്‍ വളരെ ഗന്ധമുള്ള ചന്ദനത്തിരികള്‍ കത്തിച്ചുവെച്ചിരുന്നു. രക്തക്കറ നിശ്ശേഷം പോകുന്നതിനായി ഗൂഗിളില്‍ തിരയുകയും, ഓണ്‍ലൈനായി കെമിക്കല്‍ ലോഷന്‍ വാങ്ങി മുറികള്‍ കഴുകിയതായും അഫ്താബ് പറഞ്ഞു.

ദുര്‍ഗന്ധം വരാതിരിക്കാനായി മൃതദേഹ അവശിഷ്ടങ്ങളിലും ലോഷന്‍ ഒഴിച്ചിരുന്നു. ശ്രദ്ധയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ജൂണ്‍ മാസം വരെ അഫ്താബ് കൈകാര്യം ചെയ്തിരുന്നു. ശ്രദ്ധ ജീവിച്ചിരിപ്പുണ്ടെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇത്. ശ്രദ്ധയുടെ ലോണുകളും ഇയാള്‍ അടച്ചിരുന്നു. ശ്രദ്ധയെത്തേടി ബാങ്കുകാര്‍ മഹാരാഷ്ട്രയിലെ വീട്ടില്‍ ബന്ധപ്പെടുന്നത് തടയുകയായിരുന്നു ലക്ഷ്യം. ശ്രദ്ധയുടെ ഫോണ്‍ ഉപേക്ഷിക്കുകയും ചെയ്തു.

പൊലീസ് നടത്തിയ പരിശോധനയില്‍ 13 ഓളം മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ അത് വളരെ ജീര്‍ണാവസ്ഥയിലുള്ളതാണെന്ന് പൊലീസ് സൂചിപ്പിച്ചു. ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മുംബൈ വസായി സ്വദേശിയാണ് അഫ്താബ് അമിന്‍ പൂനെവാല. ഫുഡ് വ്ലോഗറായ അഫ്താബ് 'ഹംഗ്രി ചോക്രോ' എന്ന പേരില്‍ ഫുഡ് ബ്ലോഗ് നടത്തിയിരുന്നു.

ഡേറ്റിങ്ങ് ആപ്പുവഴി യുവതിയുകളുമായി ബന്ധം സ്ഥാപിക്കുന്നത് ശ്രദ്ധ എതിര്‍ത്തിരുന്നു. ഇതേച്ചൊല്ലി വഴക്കുണ്ടായിരുന്നു. ശ്രദ്ധ വളരെ പൊസസ്സീവ് ആയിരുന്നു . വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ബന്ധം പിടിച്ചിരുന്നതായും അഫ്താബ് പൊലീസിനോട് പറഞ്ഞു. ക്രൈംത്രില്ലര്‍ സിനിമകളും ടിവി പരമ്ബരകളും ഇഷ്ടപ്പെട്ടിരുന്ന അഫ്താബ്, അമേരിക്കന്‍ ക്രൈം ത്രില്ലര്‍ ഡെക്സ്റ്ററില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K