24 June, 2026 05:39:27 PM


ട്രെയിനിൽ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലി തർക്കം; യുവാവിനെ കുത്തിക്കൊന്നു



മുംബൈ : കനത്ത മഴയ്ക്കിടെ ഓടുന്ന ട്രെയിനില്‍ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റുമരിച്ചു.മയങ്ക് ലോഹാർ എന്ന യാത്രക്കാരനാണ് ട്രെയിനിനകത്ത് വെച്ച്‌ ക്രൂരമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ചർച്ച്‌ഗേറ്റില്‍ നിന്ന് നല്ലസോപാരയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് ലോക്കല്‍ ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റിലാണ് ദാരുണമായ സംഭവം നടന്നത്. മുംബൈയില്‍ കനത്ത മഴ പെയ്യുന്നതിനിടയില്‍ ട്രെയിനിന്റെ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലിയാണ് യാത്രക്കാർ തമ്മില്‍ തർക്കമുണ്ടായത്.

കനത്ത മഴ പെയ്യുന്നതിനിടയില്‍ ട്രെയിനിനുള്ളിലേക്ക് വെള്ളം വീഴുന്നുണ്ടായിരുന്നു. ഇതേത്തുടർന്ന് കോച്ചിന്റെ വാതില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് മയങ്കും മറ്റൊരു യാത്രക്കാരനും തമ്മില്‍ വഴക്കുണ്ടായി. തർക്കം രൂക്ഷമായതോടെ മറ്റ് ചില യാത്രക്കാർ ഇടപെട്ട് പ്രതിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ഇതില്‍ പ്രകോപിതനായ പ്രതി തന്റെ ബാഗില്‍ നിന്ന് കത്തി പുറത്തെടുത്ത് മയങ്കിനെ കുത്തി വീഴ്ത്തുകയായിരുന്നു എന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. കുത്തേറ്റ മയങ്ക് സംഭവസ്ഥലത്തുതന്നെ രക്തം വാർന്ന് മരിച്ചു.

കൊലപാതകത്തിന് ശേഷം ചോരപുരണ്ട കത്തിയുമായി പ്രതി കമ്പാർട്ടുമെന്റിലൂടെ നടന്നു നീങ്ങുന്നതിന്റെയും, ഭയന്നുവിറച്ച യാത്രക്കാർ മാറിനില്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രതിയെ തടയാനോ പിടികൂടാനോ ആരും ധൈര്യപ്പെട്ടില്ല. ട്രെയിൻ അടുത്ത സ്റ്റേഷനില്‍ എത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ പിടികൂടാനായി ഏഴ് പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ബോറിവലി റെയില്‍വേ പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K