27 February, 2023 03:40:19 PM


ദുരൂഹ സാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കീഴടങ്ങി



വിഴിഞ്ഞം: കോട്ടപ്പുറം കരിമ്പള്ളിക്കര ദിൽഷൻ ഹൗസിൽ പ്രിൻസി(32)യെയാണ് വീടിനുള്ളിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രിൻസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പിന്നീട് വ്യക്തമായിരുന്നു. കാണാതായ ഭർത്താവ് അന്തോണിദാസിനെ (രതീഷ്,36) കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് ഇയാൾ ഇന്ന് രാവിലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.


ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് പ്രിൻസി കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഇരുവരും അകന്ന് താമസിക്കുകയായിരുന്നു. പ്രിൻസിയും മക്കളായ ദിൽഷനും ദിഷാലും ദിഹാനയും സഹോദരിയുടെ വീട്ടിലായിരുന്നു. എന്നാൽ ശനിയാഴ്ച രാത്രി അന്തോണിദാസ് ഇവിടെയെത്തി പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയശേഷം എട്ടോടെ പ്രിൻസിയെയും മക്കളെയും വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയി. തുടർന്ന് വീട്ടിലെത്തിയ ശേഷം ഇയാൾ മക്കളെ കളിക്കാൻ വിട്ടു. ഇവർ തിരികെയെത്തിയപ്പോൾ അമ്മ ഉറങ്ങിക്കിടക്കുകയാണെന്ന് പറഞ്ഞ അന്തോണിദാസ് പുറത്തേക്ക് പോകുകയും ചെയ്തു.


കുട്ടികൾ വന്ന് നോക്കുമ്പോൾ പ്രിൻസി ചലനമില്ലാതെ കിടക്കുകയയായിരുന്നു. ഇവർ നിലവിളിച്ചതിനെ തുടർന്ന് അയൽവാസികളെത്തി പ്രിൻസിയെ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. കഴുത്തിലെ പാട് കണ്ട ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K