16 June, 2023 01:47:34 PM


എബിവിപി പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം



തിരുവനന്തപുരം: സർവ്വകലാശാലകളെ പാർട്ടി ഓഫീസുകളാക്കുന്നു, വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിക്ക് പ്രവേശിക്കാൻ ശ്രമിച്ച കെ.വിദ്യയെ ഉടൻ അറസ്റ്റ് ചെയ്യുക, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ബിന്ദു രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എബിവിപി മാർച്ച് നടന്നത്.

രണ്ട് വട്ടം പോലീസ് ജലപീരങ്കിയും  പ്രയോഗിച്ചു. എന്നിട്ടും പ്രതിഷേധം തുടർന്നതോടെ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. ബാരിക്കേഡ് തകർത്ത് ഓഫീസ് കവാടത്തിന് ഉള്ളിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ കൂടുതൽ പോലീസ് എത്തി പ്രതിരോധം തീർത്തു. അര മണിക്കൂറിലധികമായി സംഘർഷം നീണ്ട തിനിടെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

പെൺകുട്ടികൾ അടക്കം ഏകദേശം 150 ഓളം വരുന്ന പ്രവർത്തകരാണ് പോലീസിനെ വലയം ഭേദിച്ച് ബാരിക്കേഡ് തകർത്ത് സെക്രട്ടറിയേറ്റ് ഉള്ളിലേക്ക് കയറാൻ ശ്രമിച്ചത്. ഇതേ തുടർന്ന് സെക്രട്ടറിയേറ്റ് പരിസരം സംഘർഷഭൂമിയായി മാറി. ഇതിനിടെ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെ ഒരു സംഘം  പോലീസിന് നേരെ കല്ലെറിഞ്ഞു. തുടർന്ന്  ഇവരെ പോലീസ് ലാത്തിവീശി.

പ്രവർത്തകരെ പിന്തുടർന്നെത്തി വിരട്ടിയോടിച്ചുമാണ് തുരത്തിയത്. ജലപീരങ്കി ഉപയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറായിരുന്നില്ലെന്നതും സംഘർഷം നീളാൻ കാരണമായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K