23 June, 2023 12:16:22 PM


പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തി; ഓൺലൈൻ ചാനലിലെ രണ്ട് ജീവനക്കാർ അറസ്റ്റിൽ



തിരുവനന്തപുരം: പീഡനക്കേസിലെ ഇരയുടെ ചിത്രവും പേരും വെളിപ്പെടുത്തി വാർത്ത ചെയ്ത ഓൺലൈൻ ചാനലിലെ രണ്ട് ജീവനക്കാർ അറസ്റ്റിലായി. സ്വകാര്യതയെ ഹനിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് പരാതി. ചാനൽ അവതാരകൻ സുദർശ് നമ്പൂതിരി, സീനിയർ സബ് എഡിറ്റർ സുമേഷ് മാർക്കോപോളോ എന്നിവരാണ് അറസ്റ്റിലായത്.

തിരുവനന്തപുരം പൊലീസ് അറസ്റ്റ് ചെയ്ത ഇരുവരെയും പിന്നീട് കൊച്ചി പൊലീസിനു കൈമാറി. ഭീഷണിപ്പെടുത്തിയും അപമാനിച്ചും വാർത്ത ചെയ്തെന്നാണ് പീഡനക്കേസിലെ ഇരയായ പെൺകുട്ടി പരാതിയിൽ പറയുന്നത്.

വനിതാ നേതാവിന്‍റെ വ്യാജ വീഡിയോ നിർമിക്കാൻ നിർബന്ധിച്ചെന്നും ഇതിന് സമ്മതിക്കാത്തതിന് മോശമായി പെരുമാറിയെന്നുമുള്ള യുവതിയുടെ പരാതിയിൽ ക്രൈം വാരിക എഡിറ്ററും മാനേജിങ് ഡയറക്ടറുമായ ടി പി നന്ദകുമാർ നേരത്തെ അറസ്റ്റിലായിരുന്നു. അതിന് പിന്നാലെയാണ് യുവതിക്കെതിരേ ഓൺലൈൻ ചാനൽ വാർത്ത നൽകിയത്. ഇരയുടെ ചിത്രവും പേരും വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

കൊച്ചി ഇൻഫോപാർക്ക് പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. ലൈംഗികാധിക്ഷേപം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഐ ടി ആക്ട് പ്രകാരം സ്വകാര്യതയെ സംരക്ഷിക്കുന്ന വകുപ്പുകളും പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K