20 July, 2023 03:55:27 PM


മഅദനി തിരുവനന്തപുരത്തെത്തി; അൻവാർശ്ശേരിയിലേക്ക് പുറപ്പെട്ടു



തിരുവനന്തപുരം: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി തിരുവനന്തപുരത്ത് എത്തി. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് വരാൻ വഴിയൊരുങ്ങിയത്. 

ബംഗ്ലൂരുവിൽ നിന്ന് ഉച്ചയോടെ തിരുവന്തപുരം വിമാനത്താവളത്തിലിറങ്ങിയ മഅദനി അൻവാർശേരിയിലേക്ക് തിരിച്ചു. കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും ചേർന്ന് മഅദനിയെ സ്വീകരിച്ചു.  അസുഖബാധിതനായ പിതാവിനൊപ്പം ദിവസങ്ങൾ ചെലവഴിച്ച ശേഷം ചികിത്സ അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് പിഡിപി വൃത്തങ്ങൾ അറിയിക്കുന്നത്. 

നീതിന്യായ സംവിധാനത്തിന്‍റെ യശസ്സ് ഉയർത്തുന്ന ഉത്തരവാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായതെന്ന് മഅദനി പറഞ്ഞു. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ആരോഗ്യപ്രശ്നങ്ങളടക്കം നിരവധി വൈഷമ്യങ്ങൾ ഉണ്ടായി. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് നാട്ടിൽ പോകാൻ സാധിച്ചത്. ഇപ്പോൾ നാട്ടിൽ പോകാൻ കഴിഞ്ഞതിൽ സന്തോഷവും സമാധാനവുമുണ്ടെന്നും മഅദനി പറഞ്ഞു. 

തിരുവനന്തപുരത്ത് നിന്ന് കാര്‍ മാര്‍ഗമാണ് അൻവാര്‍ശേരിയിലേക്ക് പോയത്. കുടുംബവും പിഡിപി പ്രവര്‍ത്തകരും മദനിക്ക് ഒപ്പമുണ്ട്. അസുഖബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങൾ അൻവാര്‍ശേരിയിൽ കഴിഞ്ഞ ശേഷമേ ചികിത്സാ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകൂ എന്നാണ് മദനിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. 15 ദിവസത്തിൽ ഒരിക്കൽ വീടിനടുത്തെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. 

സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് വിചാരണക്കോടതിയിൽ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബംഗ്ലൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ സുപ്രീംകോടതി അനുമതി നൽകിയത്. ചികിത്സയ്ക്കായി വേണമെങ്കിൽ കൊല്ലത്തിന് പുറത്തേക്ക് പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K