26 July, 2023 10:25:00 AM


തിരുവനന്തപുരത്ത് പഞ്ചായത്തംഗത്തിന് നേരെ ആസിഡ് ആക്രമണം; പ്രതി ജീവനൊടുക്കിയ നിലയിൽ



തിരുവനന്തപുരം: സിപിഐ മാറനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ ആർ സുധീർഖാന് നേരേ ആസിഡ് ആക്രമണം നടത്തിയ ശേഷം ഒളിവിൽപ്പോയ സിപിഐ കാട്ടാക്കട മണ്ഡലം സെക്രട്ടേറിയറ്റംഗം ഊരൂട്ടമ്പലം പിരിയാകോട് പൂമുഖത്ത് വീട്ടിൽ സജികുമാറിനെ(59) മധുരയിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

ഞായറാഴ്ച രാവിലെ 7.30ഓടുകൂടിയാണ് സുധീർഖാന്‍റെ ദേഹത്ത് ആസിഡൊഴിച്ചത്. സുധീർഖാനും കുടുംബവും മാറനല്ലൂർ ശാന്തിനഗറിലുള്ള വീട്ടിലാണ് താമസം. ഈ വീട്ടിൽ വച്ചായിരുന്നു ആക്രമണം.

വെള്ളൂർക്കോണം സഹകരണസംഘത്തിലെ പ്രസിഡന്‍റാണ് സുധീർഖാൻ. ഈ സംഘത്തിൽനിന്ന് സെക്രട്ടറിയായി രണ്ടരവർഷം മുമ്പ് വിരമിച്ചയാളാണ് സജികുമാർ. സെക്രട്ടറി പദത്തിൽനിന്ന് വിരമിച്ചെങ്കിലും സംഘത്തിൽ സജികുമാർ ഇപ്പോഴും ചുമതലകൾ വഹിക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുധീർഖാന്‍റെ  വീട്ടിൽ പലപ്പോഴും സജികുമാർ എത്തുന്നത് പതിവായിരുന്നു. 

സംഭവം നടക്കുന്ന ദിവസവും രാവിലെ സുധീർഖാന്‍റെ വീട്ടിലെത്തിയ സജികുമാർ, ഭാര്യ ഹയറുന്നിസയോടു തിരക്കിയപ്പോൾ ഉറങ്ങിക്കിടക്കുകയാണെന്ന് അറിയിച്ചതിനെത്തുടർന്ന് സുധീർഖാന്‍റെ മുറിക്കുള്ളിലേക്കു പോയിരുന്നു.

എന്നാൽ, കുറച്ചുസമയം കഴിഞ്ഞപ്പോൾ മുറിയിൽനിന്നു നിലവിളികേട്ടതിനെത്തുടർന്ന് എത്തിയ ഹയറുന്നിസ കണ്ടത് ശരീരത്തിൽ പൊള്ളലേറ്റ് ശുചിമുറിയിലെ ടാപ്പ് തുറന്നിട്ടിരിക്കുന്ന സുധീർഖാനെയാണ്. ഈ സമയം, സജികുമാർ മുറിയിലുണ്ടായിരുന്നില്ല. മൊബൈൽഫോൺ പൊട്ടിത്തെറിച്ചതെന്നാണ് സുധീർഖാൻ പറഞ്ഞത്. 

തുടർന്നാണ് ബന്ധുക്കളെ വിളിച്ചറിയിച്ചശേഷം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയത്. ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് മൊബൈൽഫോൺ പൊട്ടിത്തെറിച്ചല്ല അപകടമെന്നും ആസിഡുപോലുള്ള ദ്രാവകം ശരീരത്തിൽ വീണതാണ് കാരണമെന്നും അറിയാൻ കഴിഞ്ഞത്‌. തുടർന്നാണ്‌ സജികുമാറിലേക്ക് സംശയം നീങ്ങിയത്.

പിന്നീട്‌ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആസിഡിന്‍റെ അംശം കണ്ടെത്തുന്നതും അന്വേഷണം ആരംഭിക്കുന്നതും. എന്നാൽ, സജികുമാറിന്‍റെ ഫോൺ പിന്നീട് സ്വിച്ച് ഓഫ് ആക്കുകയായിരുന്നു. 

സംഭവത്തിനുശേഷം രണ്ട് സിപിഐ പ്രവർത്തകരെ സജികുമാർ ഫോണിൽ ബന്ധപ്പെടുകയും ആസിഡ് ഒഴിച്ചത് താനാണെന്ന് അറിയിക്കുകയും ചെയ്തു. സജികുമാറിന്‍റെ മൊബൈൽ ടവർ ലൊക്കേഷൻ തമിഴ്‌നാട്ടിലായത് കാരണം മാറനല്ലൂർ പൊലീസ് തിരുനെൽവേലി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് സജികുമാർ ആദ്യം വിളിച്ച പാർട്ടിപ്രവർത്തകനെ വീണ്ടും വിളിച്ചതിനെത്തുടർന്ന് മധുരയ്ക്കു സമീപമുള്ള ടവർ ലൊക്കേഷൻ പൊലീസ് സ്ഥിരീകരിച്ചിരുന്നു. പൊലീസ് സംഘം മധുരയിലേക്ക് എത്തുന്നതിനു മുൻപുതന്നെ സജികുമാർ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ചതായി മധുര പോലീസ് ബന്ധുക്കളെ വിളിച്ചറിയിച്ചു. ബന്ധുക്കൾ മധുരയിലേക്ക് തിരിച്ചു. കലാറാണിയാണ് മരിച്ച സജികുമാറിന്‍റെ ഭാര്യ. രണ്ടു മക്കളുണ്ട്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന സുധീർഖാന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഉൾപ്പാർട്ടി പ്രശ്നങ്ങളും സുധീർഖാൻ പ്രസിഡന്റായ ക്ഷീര സംഘത്തിൽ മുൻ സെക്രട്ടറി കൂടിയായ സജികുമാർ നടത്തിയ അമിത ഇടപെടൽ വിലക്കിയതുമാണ് ആക്രമത്തിന് പ്രകോപനമായതെന്നും മറ്റൊരു നേതാവിനെയും സജികുമാർ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K