12 October, 2023 04:25:48 PM


സിഐടിയു ഓഫീസ് തട്ടിപ്പ് കേസ്; പ്രതി അഖിൽ സജീവൻ റിമാൻഡിൽ



പത്തനംതിട്ട:  സിഐടിയു ഓഫീസ് തട്ടിപ്പ് കേസിൽ പ്രതി അഖിൽ സജീവനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. സ്പൈസസ് ബോർഡ് വ്യാജ നിയമന കേസിൽ ഫോർമൽ അറസ്റ്റും രേഖപ്പെടുത്തി. അതേസമയം, ആരോഗ്യമന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന് കൈക്കൂലി നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞ ബാസിത്ത് കുറ്റസമ്മതം നടത്തിയിരുന്നു. അഖില്‍ മാത്യുവിന്‍റെ പേര് പരാതിയില്‍ ചേര്‍ത്തതും താനെന്ന് പ്രതി മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ ബാസിത്തിനെ റിമാന്‍ഡ് ചെയ്തു

നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ സ്റ്റാഫംഗം അഖില്‍ മാത്യുവിന് പണം നല്‍കി എന്നത് കെട്ടുകഥയാണ്. തന്‍റെ നിര്‍ദ്ദേശത്തിലാണ് ഹരിദാസന്‍ ആരോപണം ഉന്നയിച്ചത് എന്ന് ബാസിത് പൊലീസിനോട് സമ്മതിച്ചു. പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞത്. അഖില്‍ മാത്യുവിന്‍റെ പേര് പരാതിയില്‍ ചേര്‍ത്തത് താനെന്നും ബാസിത് പൊലീസിനോട് പറഞ്ഞു.

ഹരിദാസനില്‍ നിന്ന് ഒരുലക്ഷം രൂപ തട്ടിയെടുത്തത് ബാസിത്താണെന്ന് കാന്റോണ്‍മെന്റ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാസിത്തിനെ ഈ മാസം 23 വരെ റിമാന്‍ഡ് ചെയ്തു. വിശദമായി ചോദ്യം ചെയ്യാന്‍ വ്യാഴാഴ്ച ഇയാള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കും. 

അതേസമയം ഹരിദാസന്‍റെ രഹസ്യമൊഴി തിരുവനന്തപുരം സിജെഎം കോടതിയില്‍ രേഖപ്പെടുത്തി. അഖില്‍ സജീവിനെ കസ്റ്റഡിയില്‍ വാങ്ങാനും കന്റോണ്‍മെന്റ് പൊലീസ് നടപടി ആരംഭിച്ചു. ഇതിനായി പത്തനംതിട്ട കോടതിയില്‍ അപേക്ഷ നല്‍കും. അഖില്‍ സജീവ്, ബാസിത്, റെയീസ്, ഹരിദാസന്‍ എന്നിവരെ വിശദമായി ചോദ്യം ചെയ്ത് ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താനാണ് പൊലീസിന്‍റെ നീക്കം. അതേസമയം ഒളിവില്‍ കഴിയുന്ന ലെനിന്‍ രാജിനായി അന്വേഷണം ഊര്‍ജ്ജിതമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K