21 January, 2026 11:34:56 AM


രാഹുല്‍ ക്രൂരനായ ലൈംഗിക കുറ്റവാളി; പ്രായപൂര്‍ത്തിയാവാത്ത കുട്ടിയും പീഡനത്തിന് ഇരയായി- ആദ്യ പരാതിക്കാരി



കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ സത്യവാങ്മൂലം. രാഹുല്‍ ക്രൂരനായ ലൈംഗിക കുറ്റവാളിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. തന്റെ നഗ്നവീഡിയോ ചിത്രീകരിച്ചെന്നും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ ദൃശ്യങ്ങള്‍ പരസ്യമാകുമെന്ന് ഭയമുണ്ടെന്നും പരാതിക്കാരിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് പരാതിക്കാരി സത്യവാങ്മൂലം സമര്‍പ്പിച്ചത്.

നേമം പൊലീസ് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തളളിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാല്‍ മൂന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ അറസ്റ്റിലായ വിവരമടക്കം ഇന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും. രാഹുലിന് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെയടക്കം സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന നിലപാടാവും അന്വേഷണ സംഘം കോടതിയില്‍ സ്വീകരിക്കുക.

രാഹുല്‍ നടത്തിയ പത്തോളം പീഡനങ്ങളെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരമുണ്ടെന്നും ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയാണെന്നും യുവതി പറയുന്നു. രാഹുല്‍ സാഡിസ്റ്റാണ്. തന്നെ രാഹുല്‍ പലതവണ ബലാത്സംഗം ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു. വീഡിയോ കോളിലൂടെ താന്‍ ഗുളിക കഴിച്ച് ഗര്‍ഭച്ഛിദ്രം നടത്തി എന്ന് രാഹുല്‍ കൃത്യമായി ഉറപ്പുവരുത്തിയെന്നും പരാതിക്കാരിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.

തന്നെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ഉപദ്രവിച്ചു. രാഹുല്‍ ലൈംഗിക വൈകൃതമുള്ള ആളാണ്. രാഹുലിന് ജാമ്യം കൊടുത്താല്‍ തെളിവ് നശിപ്പിക്കുമെന്നും തനിക്കെതിരെ പ്രവര്‍ത്തിക്കുമെന്നും യുവതി പറയുന്നു. രാഹുലിന്റെ ഫോണില്‍ തന്നെ നഗ്ന വിഡിയോ ഉണ്ട്. ജാമ്യം കിട്ടിയാല്‍ തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവരുമോ എന്ന് ആശങ്ക ഉണ്ടെന്നും യുവതി പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K