13 May, 2026 11:17:55 AM
കറുകച്ചാലിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു; ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു

കോട്ടയം: ആക്രി മൊത്തവ്യാപാര ഗോഡൗണില്‍ വന്‍ തീപിടുത്തം. ഒന്‍പതു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി മണിക്കൂറോളം പരിശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പൂര്‍ണമായും കെടുത്താന്‍ സാധിച്ചിട്ടില്ല. ആക്രി സാധനങ്ങളുടെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു.
ഇന്നു പുലര്‍ച്ചെ നാലിനാണു കറുകച്ചാല്‍ മേഴ്‌സി ആശുപത്രിക്ക് എതിര്‍വശത്തുള്ള ആക്രിഗോഡൗണില്‍ തീപിടുത്തമുണ്ടായത്. തീ അതിവേഗം വ്യാപിച്ചതോടെ പ്രദേശത്ത് കനത്ത പുകയും ഭീതിയും പരന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണായതിനാല്‍ പ്രദേശത്ത് രൂക്ഷമായ ഗന്ധവും പടര്‍ന്നിരുന്നു.
ഏതാണ്ട് 3,000 ചതുരശ്ര അടിയിലുള്ള വലിയ ഷെഡിലാണ് ആക്രിസാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതിനു സമീപത്ത് തന്നെയാണ് ഇവിടുത്തെ തൊഴിലാളികള്‍ താമസിക്കുന്നത്. തീ ആളിപ്പടരുന്നതു കണ്ടതോടെയാണ് വിവരം ഫയര്‍ഫോഴ്‌സില്‍ അറിയിച്ചത്.
പാമ്പാടി, ചങ്ങനാശേരി, തിരുവല്ല, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുമായി ഒന്‍പതു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തുടര്‍ച്ചയായി തീ കെടുത്താനുള്ള പരിശ്രമം നടത്തിവരികയാണ്. നാലുമണിക്കൂറോളം സമയം പരിശ്രമിച്ചിട്ടും ഫയര്‍ഫോഴ്‌സിനു ആക്രിക്കടയ്ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല.
തീ ആളിപ്പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പൂര്‍ണമായും കെടുത്താനും സാധിച്ചിട്ടില്ല. തീപിടിക്കാനുള്ള കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തിയെങ്കില്‍ കാരണം കണ്ടെത്താന്‍ സാധിക്കുവെന്നും ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. കറുകച്ചാല്‍ പോലീസ് സ്ഥലത്തെത്തി പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.






