15 June, 2026 09:22:28 AM
റോപ് കെട്ടാൻ മറന്നു; ബ്രസീലിൽ ബഞ്ചി ജമ്പിങ്ങിനിടെ 21-കാരി 130 അടി താഴ്ചയിലേക്ക് വീണു മരിച്ചു

സവോ പോളോ: ബഞ്ചി ജമ്പിങ്ങിനിടെ 21 കാരിക്ക് ദാരുണാന്ത്യം. ബ്രസീലിലെ സാവോ പോളോ സ്റ്റേറ്റിലാണ് ദാരുണമായ സംഭവം നടന്നത്. സുരക്ഷാ റോപ്പ് കെട്ടാൻ ജീവനക്കാരൻ മറന്നതാണ് അപകടത്തിന് കാരണം. 21കാരിയായ മരിയ എജ്യുഡാറ റോഡ്രിഗസ് ആണ് മരിച്ചത്. 130 അടി താഴ്ചയിലേക്കാണ് യുവതി വീണത്. സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
റോപ്പ് ഘടിപ്പിക്കാതെ സ്‌കെലറ്റന്‍ ബ്രിഡ്ജിന്റെ മുകളില്‍ നിന്ന് യുവതിയെ ജീവനക്കാര്‍ താഴേയ്ക്ക് എറിയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവതിയെ ജീവനക്കാര്‍ എറിയുന്നത് വീഡിയോയില്‍ കാണാം. അപകടത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും യുവതിയെ രക്ഷിക്കാനായില്ല.
അപകടത്തിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പുള്ള മരിയയുടെ പോസ്റ്റ് സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. "ഒരു പാലത്തിൽ നിന്ന് ചാടാൻ എന്നെ അനുവദിച്ച ആ ഭ്രാന്തൻ ആരാണ്? എന്നായിരുന്നു മരിയയുടെ കുറിപ്പ്.
കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ സാഹസിക വിനോദം സംഘടിപ്പിച്ചവർക്കെതിരെ കടുത്ത ക്രിമിനൽ നടപടിയുണ്ടാകുമെന്ന് സിവിൽ പോലീസ് അറിയിച്ചു. അപകടസാധ്യത നിലനിൽക്കുന്ന ഈ പ്രദേശത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിലും പ്രവേശനം നിയന്ത്രിക്കുന്നതിലും വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ.
പുറത്തുവന്ന വീഡിയോയിൽ യുവതിയെ ജീവനക്കാർ ജംമ്പിഗിനായി കൊണ്ടുപോകുന്നതും താഴേക്ക് എറിയുന്നതും കാണാം. ഇതിനിടെ കാഴ്ചക്കാരായ ആളുകൾ റോപ്പ്, റോപ്പ് എന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്നുണ്ട്. ഇത് ശ്രദ്ധക്കാതെ 21 കാരിയെ താഴേക്ക് എറിയുകയായിരുന്നു.






