17 June, 2019 10:40:41 AM


കേരളത്തിലെ ഡോക്ടര്‍മാരും 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി; രോഗികള്‍ ദുരിതത്തില്‍



തിരുവനന്തപുരം: പശ്ചിമ ബംഗാളിൽ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഐ എം എ നടത്തുന്ന രാജ്യ വാപക പണിമുടക്കിന്റെ ഭാഗമായി കേരളത്തിലെ ഡോക്ടര്‍മാരും 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയാണ് സംസ്ഥാനത്തെ ഡോക്ടർമാര്‍ രാജ്യവ്യാപക പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാർ ആശുപത്രികളിൽ രാവിലെ എട്ടു മുതൽ 10 വരെ ഒ പി മുടങ്ങും.


മെഡിക്കൽ കോളജുകളിൽ 10 മുതൽ 11 വരെ ഡോക്ടർമാർ പണിമുടക്കും. അതേസമയം ആർ സി സി യിൽ സമരം ഉണ്ടാകില്ല. സ്വകാര്യ ആശുപത്രികളും നാളെ രാവിലെ ആറു മണി വരെ ഒപി മുടക്കിയിട്ടുണ്ട്. ഐ സി യു, ലേബർ റൂം, അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കും. സർക്കാർ ഡോക്ടർമാരുടെ സ്വാകാര്യ പ്രാക്ടീസും ഉണ്ടാകില്ല. സംസ്ഥാനത്തെ ദന്ത ആശുപത്രികളും പണിമുടക്കില്‍ പങ്കാളികളാകുന്നുണ്ട്.


അതിനിടയില്‍ ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഇതിനൊപ്പം ചര്‍ച്ചയ്ക്കുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ക്ഷണം ഇന്നലെ ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ചിരുന്നു. ചര്‍ച്ച എവിടെ വെച്ചായാലും മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തില്‍ വേണമെന്നതാണ് ഡോക്ടര്‍മാരുടെ ആവശ്യം. ഉപാധിക്ക് മമത തയാറായാല്‍ ഇന്ന് ചര്‍ച്ച നടന്നേക്കും.


കഴിഞ്ഞ മാസം കൊല്‍ക്കത്ത എന്‍ആര്‍എസ് ആശുപത്രിയില്‍ രോഗി മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചതോടെ ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ തുടങ്ങിവെച്ച സമരമാണ് രാജ്യവ്യാപകമായ നിലയി​ലായിരിക്കുന്നത്. ഇത് പിന്നീട് ഐഎംഎ ഏറ്റെടുക്കുകയായിരുന്നു. രാജ്യവ്യാപക പണിമുടക്കോടെ ആശുപത്രിയില്‍ എത്തിയ രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K