23 March, 2026 01:32:53 PM
വെള്ളാപ്പള്ളിക്ക് ആശ്വാസം; എസ്എന്‍ഡിപി യോഗം ഭാരവാഹി സ്ഥാനത്തുനിന്ന് നീക്കിയ ഉത്തരവിന് സ്‌റ്റേ

എറണാകുളം: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഉത്തരവിന് സ്റ്റേ. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്ത് ഡിവിഷന്‍ ബെഞ്ച്. കോടതിയുടെ അന്തിമ വിധിക്ക് വിധേയമാകും ഇതിൻ്റെ അന്തിമ തീരുമാനമെന്നും കോടതി അറിയിച്ചിട്ടുണ്ട്. വെള്ളാപ്പള്ളി നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഇപ്പോൾ ഇടപെടൽ നടത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമില്ല, കമ്പനി നിയമപ്രകാരം കാര്യങ്ങൾ പരിഗണിക്കേണ്ടത് ട്രിബ്യൂണലാണ്. ഹൈക്കോടതി ഈ വിഷയത്തിൽ ഇടപെട്ടത് നിയമവിരുദ്ധമാണ് എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വെള്ളാപ്പള്ളിയും തുഷാർ വെള്ളാപ്പള്ളിയും അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്.
സംഘടനാ ഡയറക്ടര്‍മാരെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഫ. എം.കെ. സാനു ഉൾപ്പടെയുള്ളവർ നൽകിയ ഹർജി പരിഗണിച്ചായിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിക്കൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ നിർണായക ഉത്തരവ്. ആദായ നികുതി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ വീഴ്‌ച ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എൻഎൻഡിപിയുടെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡൻറ് ഡോ. എം.എന്‍. സോമന്‍, വൈസ് പ്രസിഡൻറ് തുഷാര്‍ വെള്ളാപ്പള്ളി എന്നിവരെ അടക്കമാണ് അയോഗ്യരാക്കിയത്.
റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ തുടര്‍ച്ചയായി മൂന്നു വർഷം വീഴ്‌ച വന്നാല്‍ അക്കാലയളവിലെ ഡയറക്ടര്‍മാര്‍ക്ക് സ്വാഭാവികമായി അയോഗ്യത സംഭവിക്കുമെന്ന ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു എം.കെ. സാനു അടക്കമുള്ളവർ ഹർജി സമർപ്പിച്ചത്. അയോഗ്യതയുണ്ടായാൽ അഞ്ച് കൊല്ലത്തേക്ക് യോഗത്തിൻ്റെ മാത്രമല്ല ഒരു കമ്പനിയുടെയും ഡയറക്ടറാകാനാവില്ല. 2013-14 മുതല്‍ 2015-16 വരെ മൂന്നു കൊല്ലം തുടര്‍ച്ചയായി യോഗത്തിൻ്റെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്‌ച വന്നിട്ടുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.







