30 June, 2022 02:28:24 PM


'ഓട്ടോറിക്ഷ ഓടിച്ചവനെയൊക്കെ എംഎല്‍എയാക്കി; അവനൊക്കെ തിരിച്ചു തന്നതിങ്ങനെ' - ഉദ്ധവ് താക്കറെ



മുംബൈ: 'ഓട്ടോറിക്ഷയും കൈവണ്ടിയും ഓടിച്ചുനടന്നവനെയൊക്കെ ഞങ്ങൾ എംഎൽഎയും എംപിയുമാക്കി. ഞാൻ എല്ലാം നൽകിയവനൊക്കെ തിരിച്ചു തന്നതിങ്ങനെയാണ്'- മാധ്യമങ്ങളെ കണ്ട ഉദ്ധവ് താക്കറെ ആഞ്ഞടിച്ചു. സുപ്രീം കോടതി കൈവിട്ടതോടെ ഇന്നലെ രാത്രിയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിസമർപ്പിച്ചത്. ഇതിന് പിന്നാലെ ഉദ്ധവ് ഏക്നാഥ് ഷിൻഡെയുടെ പേര് പരാമർശിക്കാതെ ശക്തമായ വിമർശനം ഉന്നയിക്കുകയായിരുന്നു. 

രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന്  മുൻപ് ഓട്ടോറിക്ഷ, ടെംപോ ഡ്രൈവറായിരുന്നു ഏക്നാഥ് ഷിൻഡെ. വളരെ താഴെത്തട്ടിൽ നിന്നാണ് ഏക്നാഥ് ഷിൻഡെ ഉയർന്നുവന്നത്. ഇതു ചൂണ്ടിക്കാട്ടിയാണ് ഉദ്ധവിന്‍റെ ആക്രമണം. ''ഞാൻ എന്നെന്നേക്കുമായി എങ്ങോട്ടും പോകുന്നില്ല. ഞാൻ ഇവിടെ തന്നെ ഉണ്ടാകും. വീണ്ടും ശിവസേന ഭവനിൽ ഇരിക്കുകയും ചെയ്യും. എന്‍റെ എല്ലാ പ്രവർത്തകരെയും ഞാൻ വിളിച്ചുകൂട്ടും'' - ആവേശ ഭരിതമായ പ്രസംഗത്തിൽ ഉദ്ധവ് പറഞ്ഞു.

''മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കുന്നതിൽ എനിക്ക് ഖേദമില്ല, ഞാൻ പുതിയൊരു ശിവസേനയെ സൃഷ്ടിക്കും''- അദ്ദേഹം പറഞ്ഞു. ''എന്നെ പിന്തുണച്ച എൻ‌സി‌പിയുടെയും കോൺഗ്രസിന്‍റെയും ആളുകൾക്ക് നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." - ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.

വ്യാഴാഴ്ചത്തെ വിശ്വാസവോട്ടെടുപ്പ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഉദ്ധവിന്റെ രാജി പ്രഖ്യാപനം. കോടതിവിധി മാനിക്കുന്നുവെന്നും തങ്ങള്‍ ജനാധിപത്യം പിന്തുടരുമെന്നും താക്കറെ പറഞ്ഞു. തനിക്ക് പിന്തുണ നല്‍കിയതില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ക്കും മറ്റു സംസ്ഥാന നേതാക്കള്‍ക്കും തന്നെ പിന്തുണച്ച സേനാ എംഎല്‍എമാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഭൂരിപക്ഷം എംഎല്‍എമാരും വിമതനീക്കം നടത്തിയതോടെയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെ വീണത്. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേനയുടെ നേതൃത്വത്തില്‍ എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാവികാസ് അഘാഡി സര്‍ക്കാരിന് രൂപം കൊടുത്തത്. രണ്ടര വര്‍ഷത്തോളം നീണ്ട ഭരണത്തിനൊടുവിലാണ് സഖ്യസര്‍ക്കാര്‍ രാജിവെച്ചത്.

എംഎല്‍എസി തെരഞ്ഞെടുപ്പിന് പിന്നാലെ കഴിഞ്ഞ ആഴ്ചയാണ് ഒരു വിഭാഗം ശിവസേന എംഎല്‍എമാരുമായി ഷിൻഡെ ഗുജറാത്തിലെ സൂറത്തിലേക്ക് കടന്നത്. തുടര്‍ന്ന് അവിടെ നിന്ന് ഗുവാഹാട്ടിയിലേക്ക് കടന്ന് എംഎല്‍എമാരുമായി ആഡംബര ഹോട്ടലില്‍ തമ്പടിച്ചിരുന്നു. വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പിന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെ വിമതര്‍ ഇന്ന് വൈകിട്ടോടെ ഗോവയിലേക്ക് തിരിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച മുംബൈയിലേക്ക് തിരിക്കാനായിരുന്നു പദ്ധതി.

സുപ്രീംകോടതി വിധിക്ക് തൊട്ടുമുമ്പായി മന്ത്രിസഭായോഗം വിളിച്ച് ഉദ്ധവ് നിര്‍ണായക തീരുമാനങ്ങളെടുത്തിരുന്നു. മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടെ പേര് മാറ്റുന്നതിന് അംഗീകാരം നല്‍കി. ഔറഗാംബാദിന്റെ പേര് സംഭാജിനഗര്‍ എന്നും ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമാണ് പേര് മാറ്റിയത്. നവി മുംബൈയിലെ പുതിയ വിമാനത്താവളത്തിന് ഡി ബി പാട്ടീലിന്റെ പേര് നല്‍കാനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K