04 August, 2017 06:55:20 AM


വെളുപ്പിനെ വരെ അഭിനയിപ്പിച്ചിട്ട് പ്രതിഫലം തരാതെ സിനിമാസംഘം മുങ്ങി - ലക്ഷ്മി പ്രിയ




കോട്ടയം: സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ 'വിമെന്‍ ഇന്‍ സിനിമാ കളക്ടീവി'നെക്കുറിച്ച് നടിമാരില്‍ പലര്‍ക്കും അറിയില്ലെന്ന് നടി ലക്ഷ്മിപ്രിയ. ഇതേക്കുറിച്ച് ടി.വിയിലും ഫെയ്‌സ് ബുക്കിലും വന്നതില്‍ കൂടുതലൊന്നും തനിക്കും അറിയില്ല. ഇപ്പോള്‍ ടി.വിയിലും മറ്റും കാണുന്ന പത്തോ ഇരുപതോ പേര്‍ മാത്രമാണ് സംഘടനയിലുള്ളത്. അതിന്‍റെ ഉദ്ദേശ്യശുദ്ധിയെന്തെന്ന് അറിയില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.  

ഓരോ സിനിമാ ലൊക്കേഷനിലും സിറ്റിങ് ജഡ്ജ് ഉള്‍പ്പെടുന്ന സ്ത്രീപീഡനവിരുദ്ധ സെല്‍ നടപ്പിലാക്കുന്നതിനോട് വിയോജിപ്പുണ്ടെന്ന് നടി ലക്ഷ്മിപ്രിയ പറഞ്ഞു. സിനിമയിലെന്നല്ല ഏതു മേഖലയിലും സ്ത്രീകള്‍ക്ക് ഇത്തരം സെല്‍ മാനസിക ബുദ്ധിമുട്ടുണ്ടാക്കും. കലാനിലയത്തിന്റെ 'ഹിഡിംബി' നാടകം അവതരിപ്പിക്കുന്നതിന് മുന്നോടിയായി കോട്ടയത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

അമ്മയുടെ ജനറല്‍ബോഡി യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായ ബഹളം ബോധപൂര്‍വമായിരുന്നില്ല. സമ്മേളനത്തിന്റെ ആദ്യ ഒരുമണിക്കൂര്‍ നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചയ്തിരുന്നു. ശേഷമായിരുന്നു പത്രസമ്മേളനം. ജയിലിലായ പ്രതിക്കൊപ്പമാണോ നിങ്ങള്‍ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് മുകേഷേട്ടന്‍ രോഷാകുലനായത്. ജയിലാണെങ്കില്‍ പിന്നെങ്ങനെ അയാള്‍ ഇവിടെയിരിക്കുമെന്ന് ചോദിച്ചു. അല്ലാതെ മോശമായി പെരുമാറിയിട്ടില്ല. 

സിനിമയില്‍നിന്ന് തനിക്ക് മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. അര്‍ഹിക്കുന്ന വേതനം കിട്ടുന്നുണ്ടെങ്കിലും പ്രതിഫലം കിട്ടുന്ന കാര്യത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. തൊടുപുഴയില്‍ ഒരു സിനിമയുടെ ഷൂട്ടിങ് വെളുപ്പിന് ഒരുമണിവരെ നീണ്ടു. ബാക്കി പ്രതിഫലം തരാതെ സിനിമാസംഘം മുങ്ങി. പിറ്റേദിവസം ഒരുപാട് കഷ്ടപ്പെട്ടാണ് മറ്റൊരു സിനിമയുടെ ലൊക്കേഷനിലെത്തിയത്. സിനിമയുടെ കുറച്ചു ഭാഗംകൂടി ചിത്രീകരിക്കാനുണ്ടായിരുന്നു. അതിനാല്‍ അവര്‍ വീണ്ടും വന്നുകണ്ട് പ്രതിഫലം തന്നു. ബാക്കി ഭാഗം ചിത്രീകരിക്കാനില്ലായിരുന്നെങ്കില്‍ പണം തരാതെ പറ്റിക്കുമായിരുന്നു- ലക്ഷ്മിപ്രിയ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K