04 April, 2020 01:50:31 PM


'നമ്മൾ ജനപ്രതിനിധികളാണ്, വിവേകവും ഔചിത്യവും ആത്മസംയമനവും പാലിക്കേണ്ടവരാണ്'; പ്രതിഭയോട് ശബരീനാഥൻ



തിരുവനന്തപുരം: വാർത്ത നൽകിയതിന്റെ പേരിൽ മാധ്യമപ്രവർത്തകരെ ഒന്നടങ്കം അധിക്ഷേപിച്ച കായംകുളം എംഎൽഎ യു പ്രതിഭക്ക് ഉപദേശവുമായി അരുവിക്കര എംഎൽഎ കെ എസ് ശബരീനാഥൻ. അലോസരം സൃഷ്ടിക്കുന്ന വാർത്തകളും സാഹചര്യങ്ങളും ഉണ്ടായേക്കാമെന്നും അവയെ സമചിത്തതയോടെ നേരിടണമെന്നും ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരത്തിലുള്ള മറുപടി ജനപ്രതിനിധി നൽകുമ്പോൾ ജനം മാർക്കിടുന്നത് നമുക്കാണെന്ന് പ്രിയ എംഎൽഎ ഓർക്കണമെന്നും ശബരീനാഥൻ കുറിച്ചു.


കെ എസ് ശബരീനാഥൻ എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം.


"കായംകുളം MLA ശ്രിമതി യൂ.പ്രതിഭക്കെതിരെ ആരോപണം ഉന്നയിച്ചത് മറ്റാരുമല്ല, ചുരുക്കം ചില DYFI പ്രവർത്തകരാണ്. MLA യെ കുറിച്ച് അവർ പറഞ്ഞ കാര്യങ്ങളിൽ കഴമ്പില്ല എന്നതാണ് ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ എന്റെ നിലപാട്.

പക്ഷേ ഈ സഹപ്രവർത്തകരെ പറഞ്ഞു മനസ്സിലാക്കുന്നതിന്പകരം ഇന്നലെ ഫേസ്ബുക്ക് ലൈവിൽ വന്ന MLA ഈ വാർത്ത റിപ്പോർട്ട് ചെയ്ത പത്രപ്രവർത്തകരോട് "നിങ്ങൾ ശരീരം വിറ്റ് ജീവിക്കുന്നതാണ് ഭേദം, അത് ആണായാലും പെണ്ണായാലും" എന്ന് പറയുന്നത് ഒരു പൊതുപ്രവർത്തകയ്ക്ക് ചേർന്നതല്ല.

നമ്മൾ ജനപ്രതിനിധികളാണ്, കൂടുതൽ വിവേകവും ഔചിത്യവും ആത്മസംയമനവും പാലിക്കേണ്ടവരാണ്. ചിലപ്പോൾ എനിക്കും നിങ്ങൾക്കുമൊക്കെ അലോസരം സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം, വാർത്തകൾ വന്നേക്കാം- അവയെ സമചിത്തതയോടെ നേരിടണം. ഇത്തരത്തിലുള്ള മറുപടി ഒരു ജനപ്രതിനിധി നൽകുമ്പോൾ, ജനം മാർക്കിടുന്നത് നമുക്കാണെന്ന് പ്രിയ MLA ഓർക്കണം."


'നിങ്ങൾക്ക് ശരീരം വിറ്റു ജീവിച്ചുകൂടെ, അത് ആണായാലും പെണ്ണായാലും' എന്നാണ് ഫേസ്ബുക്കിലെ ലൈവ് വീഡിയോയിലൂടെ സിപിഎം എംഎൽഎ യു പ്രതിഭ കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. കോവിഡ് കാലത്തെ എംഎൽഎയുടെ പ്രവർത്തനത്തെ സംബന്ധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെ വിമർശനം ഉന്നയിക്കുകയും സിപിഎം ജില്ലാ നേതൃത്വം തന്നെ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. ഇതു വാർത്തയാക്കിയതാണ് മാധ്യമപ്രവർത്തകർക്കെതിരെ തിരിയാൻ എംഎൽഎയെ പ്രേരിപ്പിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K