17 May, 2021 09:36:39 AM


കടം വാങ്ങിയ 100 രൂപയെച്ചൊല്ലി തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു; ഒരാള്‍ അറസ്റ്റിൽ



ദില്ലി: കടം വാങ്ങിയ നൂറു രൂപ തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ തര്‍ക്കം കൊലപാതകത്തിൽ കലാശിച്ചു. ന്യൂഡൽഹി മംഗോൾപുരി സ്വദേശിയായ അജീത് (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രേഷ്മ എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിൽപോയ ഇവരുടെ ഭർത്താവ് ജിതേന്ദറിനായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

റിപ്പോർട്ടുകൾ അനുസരിച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് അജീത്തിനെ ചികിത്സയ്ക്കായെത്തിച്ച സഞ്ജയ് ഗാന്ധി ആശുപത്രിയിലെത്തി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിൽ യുവാവിന്‍റെ പിതാവ് തന്നെയാണ് അയാളെ ആശുപത്രിയിലെത്തിച്ചതെന്ന് വ്യക്തമായി. മരിച്ച നിലയിലായിരുന്നു എത്തിച്ചതെന്നാണ് ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് പൊലീസ് അറിയിച്ചത്. അജീത്തിന്‍റെ വലത് കൈമുട്ടിലായിരുന്നു കുത്തേറ്റത്. അമിതരക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.


പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ജിതേന്ദർ-ഭാര്യ രേഷ്മ എന്നിവരിലേക്ക് പൊലീസ് സംഘം എത്തിച്ചേർന്നത്. കൊല്ലപ്പെട്ട അജീത്ത്, പ്രതിയിൽ നിന്നും 100 രൂപ കടം വാങ്ങിയിരുന്നു. ഇത് കഴിഞ്ഞ ദിവസം തിരികെ ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പണം കൊടുക്കാൻ വിസ്സമ്മതിച്ച അജീത്ത്, ജിതേന്ദറിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതില്‍ കുപിതനായ പ്രതി, വീട്ടിലേക്ക് മടങ്ങിപ്പോയി ഒരു കത്തിയുമായി തിരികെ വരികയായിരുന്നു. ഭാര്യ രേഷ്മയും ഇയാൾക്കൊപ്പമെത്തിയിരുന്നു. ഇരുവരും ചേർന്ന് കത്തി ഉപയോഗിച്ച് അജീത്തിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിന് പിന്നാലെ പൊലീസ് അറിയിച്ചിരിക്കുന്നത്.രേഷ്മയെ കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഭർത്താവ് ജിതേന്ദർ ഒളിവിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K