09 May, 2022 07:12:30 PM


'50 ലക്ഷം നഷ്ടപരിഹാരം വേണം'; പിസി ജോര്‍ജിന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്



കോഴിക്കോട്: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പരാമര്‍ശങ്ങളിലൂടെ സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയതിന് പിസി ജോര്‍ജിന് ജമാഅത്തെ ഇസ്ലാമി കേരളാ ഘടകം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. ജമാഅത്തെ ഇസ്ലാമി കൊലപാതക രാഷ്ട്രീയം നിര്‍ത്തണം എന്ന തരത്തിലായിരുന്നു പിസി ജോര്‍ജിന്‍റെ പരാമര്‍ശം. സംഘടനയ്ക്ക് ഒരു കൊലപാതകകേസിലോ ക്രിമിനല്‍ കേസിലോ ആരോപണം നേരിട്ടില്ലെന്നും പരാമര്‍ശങ്ങള്‍ മതസമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ജമാഅത്തെ ഇസ്ലാമിയെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.

പരമാര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അപകീര്‍ത്തിയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടിരിക്കുന്നത്. സംഘടനയ്ക്ക് വേണ്ടി അഡ്വ. അമീന്‍ ഹസ്സനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പിസി ജോര്‍ജിന് ജാമ്യവും ലഭിച്ചിരുന്നു. ജാമ്യം നേടിയതിനുശേഷം പുറത്തിറങ്ങിയ പി സി ജോര്‍ജ് തന്‍റെ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. 

സാക്ഷിയെ സ്വാധീനിക്കരുതെന്നും മതവിദ്വേഷത്തിന് ഇടയാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തരുതെന്നുമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായാണ് ജോര്‍ജ് പുറത്തിറങ്ങി മാധ്യമങ്ങളോട് പറഞ്ഞത്. പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത് പൊലീസ് റിപ്പോര്‍ട്ടിലെ അവ്യക്തത കാരണമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഒരു മുന്‍ എംഎല്‍എ കൂടിയായ വ്യക്തിയെ എന്തിനാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യേണ്ടത് എന്ന കാര്യം പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നില്ല. ഉത്തരവ് പുറത്തു വന്നതിനു പിന്നാലെ സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K