27 July, 2022 02:42:21 PM


രാമപുരം ഗ്രാമപഞ്ചായത്ത് യു.ഡി.എഫിന് നഷ്ടമായി; കോൺഗ്രസ് വിമത പ്രസിഡന്‍റ്



പാലാ: രാമപുരം പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി. ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റു കൂടിയായ കോൺഗ്രസ് വിമത ഷൈനി സന്തോഷ് എൽ.ഡി.എഫിന്‍റെയും സ്വതന്ത്ര മെമ്പർമാരുടെയും പിന്തുണയോടെ വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഇത് നാലാം തവണയാണ് ഷൈനി പ്രസിഡന്‍റാകുന്നത്.

18 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ഷൈനിക്ക് 8 വോട്ടും, എതിർ സ്ഥാനാർത്ഥി യു.ഡി.എഫിലെ ലിസമ്മ മത്തച്ചന് 7 വോട്ടും ലഭിച്ചു. ഇവിടെ കേരള കോൺഗ്രസ് (എം) ന് അഞ്ച് അംഗങ്ങളും, രണ്ട് സ്വതന്ത്ര അംഗങ്ങളും യു.ഡി.എഫിൽ കോൺഗ്രസിന് ആറ് അംഗങ്ങളും, കേരള കോൺഗ്രസ് ജോസഫ് അനുഭാവികളായി രണ്ടു പേരും, ബി.ജെ.പിക്ക് മൂന്ന് അംഗങ്ങളുമാണ് ഉള്ളത്. 

രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് ഷൈനി തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ഘട്ടത്തിലും ഷൈനിക്ക് 8 വോട്ട് കിട്ടിയിരുന്നു. ആദ്യഘട്ടത്തിൽ കുറഞ്ഞ വോട്ട് (3) കിട്ടിയ ബി.ജെ.പി രണ്ടാം ഘട്ടത്തിൽ ഉണ്ടായില്ല. യു.ഡി.എഫിലെ സമ്മർദ്ദത്തെ തുടർന്നാണ് പ്രസിഡന്‍റായിരുന്ന ഷൈനി രാജി വച്ചത്. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. പ്രസിഡന്‍റായിരുന്ന ഷൈനിക്ക് യു.ഡി.എഫ് അംഗങ്ങളുടെ പിന്തുണ ലഭിച്ചിരുന്നില്ലെന്ന് രാജിവച്ച ഉടൻ പരസ്യമായി മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. 

പിന്നാലെ നടന്ന പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലും അട്ടിമറി വിജയമാണ് സംഭവിച്ചത്. ഇന്ന് രാവിലെ തുടങ്ങിയ സർപ്രൈസുകളുടെ ബാക്കിയായി എൽ ഡി എഫ് സ്ഥാനാർഥി സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ്‌ (എം) മണ്ഡലം പ്രസിഡന്റും രാമപുരം ടൗൺ വാർഡ് മെമ്പറും പാലാ മാർക്കറ്റിങ്ങ് സൊസൈറ്റി വൈസ് പ്രസിഡന്റുമാണ് സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട്.

മുൻ കാലത്ത് പദ്ധതി വിഹിതം ചിലവഴിക്കുന്നതിൽ മുന്നിട്ടു നിന്നിരുന്ന പഞ്ചായത്ത് കഴിഞ്ഞ തവണ വളരെ പിന്നിലായ സാഹചര്യത്തിൽ എൽ. ഡി.എഫ് സമരം നടത്തിവരുകയായിരുന്നു. ഇനിയും പിന്നോട്ട് നയിക്കുവാൻ അനുവദിക്കുകയില്ലെന്ന് എൽ ഡി.എഫ് പ്രഖ്യാപിച്ചിരുന്നു. മധുരം വിളമ്പി എൽ.ഡി.എഫ് വിജയം ആഘോഷിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K