06 August, 2022 08:54:42 PM


കോതനല്ലൂരില്‍ തട്ടുകടയിലെ ആക്രമണം: ഒളിവില്‍ പോയ ഒരാള്‍ കൂടി അറസ്റ്റിൽ



കോട്ടയം: കോതനല്ലൂരിലെ തട്ടുകടയിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൂടി അറസ്റ്റിൽ. കോതനല്ലൂർ പാപ്പള്ളി പാറേകുന്നേൽ വീട്ടിൽ ശശിയുടെ മകൻ ഷിജു (22)വിനെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി കോതനല്ലൂർ വിജയ പാർക്കിന് സമീപമുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ വന്ന ഒരാളുമായി ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് തോർത്തിനുള്ളിൽ കരിങ്കൽ കഷ്ണങ്ങൾ വച്ച് തലയ്ക്ക് അടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഷിജുവും കൂട്ട് പ്രതികളും ഒളിവിൽ പോകുകയായിരുന്നു.  ഒന്നാം പ്രതിയായ വിഷം എന്ന് വിളിക്കുന്ന സുധീഷിനെ പോലീസ് രണ്ടുമാസം മുന്‍പ്  അറസ്റ്റ് ചെയ്തിരുന്നു. 

കൂട്ടുപ്രതികള്‍ക്കുവേണ്ടി ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലയിൽ മുഹമ്മ, കഞ്ഞിക്കുഴി, കുത്തിയതോട് എന്നീ പ്രദേശങ്ങളിൽ നടത്തിയ തിരച്ചിലിനോടുവിലാണ് ഷിജു പോലീസിന്‍റെ പിടിയിലാകുന്നത്. ഇയാള്‍ക്ക് കോട്ടയം ജില്ലയിലെ  പൊന്‍കുന്നം,ഗാന്ധിനഗര്‍ എന്നീ സ്റ്റേഷനുകളില്‍ ധാരാളം കഞ്ചാവ് കേസുകളും നിലവിലുണ്ട്. കടത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ വിപിൻ ചന്ദ്രൻ, എ.എസ്.ഐ മാരായ റോജിമോൻ, റെജിമോൻ, സി.പി.ഓമാരായ സജി കെ.പി, പ്രവീൺകുമാർ, അനൂപ് അപ്പുക്കുട്ടൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K