01 October, 2022 02:32:47 PM


ദമ്പതികളെ തലയ്ക്കടിച്ചു വീഴ്ത്തിയശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭർത്താവ് മരിച്ചു



തിരുവനന്തപുരം: കിളിമാനൂർ മടവൂർ കൊച്ചാലുംമൂടിൽ ദമ്പതികളെ തലയ്ക്കടിച്ചു വീഴ്ത്തിയശേഷം പെട്രോൾ ഒഴിച്ചു കത്തിച്ച സംഭവത്തില്‍ ഭർത്താവ് മരിച്ചു. തലയ്ക്കടിയേറ്റ പ്രഭാകരക്കുറുപ്പ് (70) ആണു മരിച്ചത്. ഭാര്യ വിമലാദേവി (65) ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാണ്. ഇവരെ ആക്രമിച്ച മുൻ അയൽവാസി കൂടിയായ കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരനും പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 11 മണിയോടെയാണ് സംഭവം. നിലവിളി കേട്ട് അയൽവാസികൾ ഓടി എത്തുമ്പോൾ തീയും പിടിച്ചു നിൽക്കുന്ന ശശിയെയാണ് കാണുന്നത് തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രഭാകര കുറുപ്പും ഭാര്യ വിമലയും തീ കത്തിയ നിലയിൽ നിലത്ത് കിടക്കുന്നത് കണ്ടത്. തുടർന്നാണ് പൊലീസിനെ വിവരമറിയിച്ചത്.

ശശിധരന്‍റെ മകനെ ഗൾഫിൽ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 20 വർഷമായി പ്രഭാകരക്കുറുപ്പുമായി ശത്രുതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഗൾഫിലെ ജോലി ശരിയാകാത്തതിനാൽ ശശിധരന്‍റെ മകൻ ആത്മഹത്യ ചെയ്തിരുന്നു. സഹോദരൻ മരിച്ച വിഷമത്തിൽ സഹോദരിയും പിന്നീട് ആത്മഹത്യ ചെയ്തു. രണ്ടു മക്കളെയും നഷ്ടമായതോടെ പ്രഭാകരക്കുറുപ്പിനെ കൊല്ലാൻ ശശിധരൻ തീരുമാനിക്കുകയായിരുന്നു. ശശിധരന്‍റെ അയൽവാസിയായിരുന്ന പ്രഭാകരക്കുറുപ്പ് തർക്കങ്ങളെ തുടർന്നാണ് മടവൂരിലേക്ക് താമസം മാറിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K