04 October, 2022 02:08:32 PM


അച്ഛന്റെ കടം തീർക്കാൻ നഗ്നപൂജ; 15കാരനെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു



ബംഗളൂരു: കര്‍ണാടകയില്‍ 15 കാരനെ നഗ്ന പൂജയ്ക്ക് (ബെത്തലു സേവ) വിധേയനാക്കി. പിതാവിന് വായ്പ എടുത്ത തുക തിരിച്ചടയ്ക്കാൻ കഴിയാത്തതിനെ തുടർന്നാണ് കുട്ടി ഇത്തരമൊരു ആചാരം നടത്താന്‍ നിര്‍ബന്ധിതനായത്. സംസ്ഥാനത്ത് ബെത്തലു സേവ എന്ന ആചാരം നിരോധിച്ചിട്ടുള്ളതാണ്.

കഴിഞ്ഞ ജൂണില്‍ ബംഗളൂരുവില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള കൊപ്പല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. നഗ്നപൂജയുടെ വീഡിയോ ഇപ്പോള്‍ വൈറലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഒക്ടോബര്‍ 2നാണ് കൊപ്പല്‍ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിലെ പ്രതി ആണ്‍കുട്ടിയെ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ചുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

കുട്ടിയുടെ പിതാവിന് വീട് വെയ്ക്കുന്നതിനായി പ്രതി വായ്പ നല്‍കിയിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ വായ്പാ തുക തിരിച്ചടയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അങ്ങനെയിരിക്കെയാണ് പ്രതി കുട്ടിയെ ചടങ്ങ് നടത്താന്‍ കൂട്ടി കൊണ്ടുപോയത്. ബെത്തലു സേവ നടത്തിയാല്‍ കടബാധ്യതയില്‍ നിന്ന് പിതാവിന് രക്ഷപ്പെടാം എന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. കുട്ടി അത് വിശ്വസിച്ച് ആചാരം നടത്താന്‍ സമ്മതം മൂളുകയും ചെയ്തു.

തന്റെ പിതാവിനെ കടബാധ്യതയില്‍ നിന്ന് രക്ഷിക്കാന്‍ കുട്ടി പല ജോലികള്‍ ചെയ്തിരുന്നു. പ്രതിക്കൊപ്പം തിമ്മസാഗര ഗ്രാമത്തിലെ ജല്‍ ജീവന്‍ മിഷനില്‍ പൈപ്പ് ലൈന്‍ ജോലിക്ക് പോയിരുന്നതായി കുട്ടിയുടെ മൊഴിയില്‍ പറയുന്നുണ്ട്. കുട്ടി പിന്നീട് മംഗളൂരുവിലെ ഒരു സ്വകാര്യ നിര്‍മ്മാണ സൈറ്റിലും ജോലിക്ക് പോയിരുന്നു.

ആചാരം നടത്തിയതിന്റെ വീഡിയോ വൈറലായതോടെയാണ് രക്ഷിതാക്കള്‍ സംഭവമറിയുന്നത്. ഗ്രാമം മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും ആരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്താനായില്ല. ഒടുവില്‍ കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശരണപ്പ, വിരൂപന ഗൗഡ, ശരണപ്പ തലവാര എന്നീ മൂന്ന് പേര്‍ പ്രതികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K