12 October, 2022 08:19:28 PM


ഷാഫി ക്രൂരതയിലും ലൈംഗിക വൈകൃതങ്ങളിലും ആനന്ദം കണ്ടെത്തുന്നയാൾ - പൊലീസ്



കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ലൈംഗികവൈകൃതങ്ങൾക്ക് അടിമ. പത്ത് വർഷത്തിനിടെ 15 കേസുകളിൽ ഷാഫി പ്രതിയായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച്.നാഗരാജു വ്യക്തമാക്കി. ഷാഫി കൊടും ക്രിമിനലാണ്. ഷാഫി പഠിച്ചത് ആറാം ക്ലാസുവരെയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഷാഫി താമസിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്നയാളാണ് ഷാഫി.(shafi is a sexual psychopath says ch nagaraju)

ഭഗവൽ സിംഗുമായി സൗഹൃദം സ്ഥാപിച്ചത് 2019 ലാണ്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫേസ്ബുക്കിൽ ഷാഫി വ്യാജ ഐഡി ഉണ്ടാക്കി. കുറ്റകൃത്യത്തിന് മുൻപ് വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കുകയാണ് ഷാഫിയുടെ രീതി. പണമല്ല അമിത ലൈംഗീക ആസക്തിയാണ് ഷാഫിയെ നരബലിയിലേക്ക് എത്തിക്കുന്നത്. വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി ആയിരുന്നു ഗൂഢാലോചന നടത്തിയതെന്നും കമ്മീഷണർ പറഞ്ഞു. പ്രതികൾ തമ്മിലുള്ള പണമിടപാട് അടക്കം അന്വേഷണ പരിധിയിൽ ഉണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി. കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

പത്മയെ കൊണ്ടുപോയത് സ്കോർപിയോ കാറിലാണ്. ചിറ്റൂരിൽ നിന്നും പത്മയെ കൊണ്ടുപോയത് സെപ്റ്റംബർ 27 നാണ്. സഹോദരിയുടെ മൊഴിയിൽ കേസെടുത്തു. പത്മ താമസിച്ചിരുന്നത് ഒറ്റയ്ക്കാണ്. ഇലന്തൂരിൽ വച്ച് പണത്തിന്റെ പേരിൽ വാക്കുതർക്കമുണ്ടായി. പ്രതികൾ പ്ലാസ്റ്റിക് കയർ ഉപയയോഗിച്ച് പത്മയെ ശ്വാസം മുട്ടിച്ചു. കഴുത്തറുത്ത് കൊലപ്പെടുത്തി. ദമ്പതികളിൽ നിന്നുമാണ് വിവരം ലഭിച്ചതെന്ന് എച്ച്.നാഗരാജു വ്യക്തമാക്കി.

ശാസ്ത്രീയ അന്വേഷണമാണ് കുറ്റകൃത്യം തെളിയിക്കാൻ സഹായിച്ചത്. ഫോൺ രേഖ, ടവർ ലൊക്കേഷൻ എന്നിവ അടക്കം പരിശോധിച്ച് അന്വേഷണം നടത്തി. പ്രതികൾ തമ്മിൽ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മൂന്ന് നാലു വർഷത്തെ പരിചയമുണ്ട്. പൊലീസ് അന്വേഷണം നടന്നത് സിസിടിവി കേന്ദ്രികരിച്ചാണ്. വിശദമായ അന്വേഷണം പത്തനംതിട്ടയിലേക്ക് അന്വേഷണം നീണ്ടു. റോസ്‌ലിയുടെ വിവരങ്ങൾ നൽകിയത് ദമ്പതികളാണ്. തിരോധാന കേസിലെ അന്വേഷണം വഴിത്തിരിവായി.

അന്വേഷണ സംഘത്തിന് കൊച്ചി പൊലീസ് കമ്മീഷ്ണർ അഭിനന്ദനം രേഖപ്പെടുത്തി. പ്രതികളും കൊല്ലപ്പെട്ട സ്ത്രീകളും ഇലന്തൂരിലെ വീട്ടിലെത്തിയതിന് ദൃക്സാക്ഷിയുണ്ട്. നരബലിക്ക് ശേഷം നാല് കുഴികളിലായാണ് മൃതദേഹം കുഴിച്ചിട്ടതെന്നും കമ്മീഷണ‌ർ പറഞ്ഞു. സന്ധ്യ നേരത്ത് കൊല നടത്തുകയും അ‌ർധരാത്രി കുഴിച്ചിടുകയും ആയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തിയതായും എച്ച്.നാഗരാജു അറിയിച്ചു. പ്രതികൾ മനുഷ്യമാംസം ഭക്ഷിച്ചു എന്ന വിവരം ഉണ്ടെന്നും തെളിവുകൾ ശേഖരിക്കുകയാണെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K