02 November, 2022 02:38:56 PM


വിവാദങ്ങൾക്ക് വിട; യതീഷ് ചന്ദ്ര ഇനി ബംഗളുരു സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍



ബംഗളുരു: ബംഗളുരു സിറ്റി പൊലീസിൽ ഡെപ്യൂട്ടി കമ്മീഷണറായി യതീഷ് ചന്ദ്ര ഐപിഎസ് ചുമതലയേറ്റു. ഇക്കാര്യം യതീഷ് ചന്ദ്ര തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. കേരള കേഡർ ഐപിഎസ് ഓഫീസറായിരുന്ന യതീഷ് ചന്ദ്ര 2021ൽ കർണാടകത്തിലേക്ക് മാറുകയായിരുന്നു. കെ എ പി നാലാം ബറ്റാലിയൻ മേധാവിയായിരിക്കെയാണ് യതീഷ് ചന്ദ്ര കർണാടകത്തിലേക്ക് മാറിയത്. സ്ഥലംമാറ്റം ആവശ്യപ്പെട്ട് യതീഷ് ചന്ദ്ര നൽകിയ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. 

കേരളത്തിൽ സർവീസിൽ ഇരിക്കുന്നതിനിടെ നിരവധി വിവാദങ്ങളിൽ യതീഷ് ചന്ദ്ര ഉൾപ്പെട്ടിരുന്നു. കൊവിഡ് നിയന്ത്രിക്കാനുള്ള ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്ര ഏത്തമിടീച്ചത് വിവാദമായിരുന്നു. നടപടി തെറ്റായിരുന്നെന്നും പൊറുക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് വീഴ്ച ഏറ്റുപറഞ്ഞ് ക്ഷമാപണം നടത്തിയിരുന്നു. 2020 മാര്‍ച്ച് 22നാണ് ജില്ലാ പൊലീസ് മേധാവി വളപട്ടണത്തു തയ്യല്‍ക്കടയ്ക്കു സമീപം നിന്നവരെ ഏത്തമിടീച്ചത്. 

അതിന് മുമ്പ് ശബരിമലയിൽ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ നിലനിന്നപ്പോൾ സുരക്ഷാ ചുമതല വഹിച്ചിരുന്ന അവസരത്തിലും യതീഷ് ചന്ദ്ര വിവാദത്തിൽപ്പെട്ടിരുന്നു. ബിജെപി നേതാവ് പൊൻ രാധാകൃഷ്ണനെ തടഞ്ഞത്, ചോദ്യം ചെയ്ത എ എൻ രാധാകൃഷ്ണനുമായി മുഖാമുഖം വന്നത് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ഏറെ ചർച്ചയായിരുന്നു. പുതുവൈപ്പിനിൽ സമരക്കാർക്കെതിരെ ലാത്തിചാർജ് നടത്തിയതും വിവാദമായി. ലാത്തിചാർജിൽ സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ അലൻ എന്ന കുട്ടി ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു.

2015ൽ യുഡിഎഫ് ഭരണകാലത്ത് ഇടതുപക്ഷത്തിന്‍റെ ഉപരോധസമരത്തിൽ നടത്തിയ ലാത്തിചാർജും ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. അന്ന് ഭ്രാന്തൻ നായയെന്നാണ് വി എസ് അച്യുതാനന്ദൻ യതീഷ് ചന്ദ്രയെ വിശേഷിപ്പിച്ചത്. എന്നാൽ പിന്നീട് ഇടത് സർക്കാർ അധികാരത്തിലെത്തിയപ്പോൾ കൊച്ചി ഡിസിപിയായി യതീഷ് ചന്ദ്രയെ നിയമിക്കുകയും ചെയ്തു. കര്‍ണാടകയിലെ ദേവാംഗരി ജില്ലയാണ് സ്വദേശം. ഹൈദരാബാദ് വല്ലഭായി പട്ടേല്‍ പോലീസ് അക്കാദമിയില്‍ ഐപിഎസ് ട്രെയിനിംങ് കഴിഞ്ഞിറങ്ങിയ യതീഷ്ചന്ദ്ര ട്രെയിനിംങ് പീരീഡില്‍ തന്നെ മികച്ചുനിന്നിരുന്നു. തന്‍റെ ടീമിന് മികച്ച ടീമിനുള്ള ട്രോഫിയും അദ്ദേഹം വാങ്ങിക്കൊടുത്തു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയ ശ്യാമള സാരംഗാണ് ഭാര്യ. ഒരു മകനുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K