10 December, 2022 11:02:23 PM


അതിരമ്പുഴയിലെ കള്ള് ഷാപ്പിൽ ആക്രമണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ



ഏറ്റുമാനൂര്‍: നീണ്ടൂര്‍ റോഡിലെ കള്ള് ഷാപ്പിൽ കയറി ആക്രമണം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പടിഞ്ഞാറ്റിൻ ഭാഗം കോട്ടമുറി പ്രിയദർശിനി കോളനിയിൽ പേമലമുകളേൽ വീട്ടിൽ യോഗേഷ് മകൻ ചാമി എന്ന് വിളിക്കുന്ന വിഷ്ണു യോഗേഷ് (22), കോട്ടമുറി കുഴിപറമ്പിൽ വീട്ടിൽ മണി മകൻ ആഷിക് എം (25) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നാലാം തീയതി അതിരമ്പുഴ മുണ്ടുവേലിപ്പടി ഭാഗത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിൽ മാരകമായ ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും, ഷാപ്പിൽ ഉണ്ടായിരുന്ന  പ്ലേറ്റുകളും മറ്റു പാത്രങ്ങളും ഡസ്കും കസേരയും ഉൾപ്പെടെ അടിച്ചു തകർക്കുകയും ചെയ്ത പ്രതികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് വാര്‍ത്തയായിരുന്നു. ഷാപ്പുടമയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ,ജില്ലാ പോലീസ് മേധാവികെ.കാർത്തിക്കിന്‍റെ  നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു.

പ്രതികളിൽ ഒരാളായ ആഷിക്കിന്  അടിപിടി, കഞ്ചാവ് തുടങ്ങിയ കേസുകളും, വിഷ്ണുവിന് അടിപിടി കേസും നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർ ടി.ആർ, എസ്.ഐ. പ്രശോഭ് കെ.കെ, സി.പി.ഓമാരായ ഡെന്നി, പ്രവീൺ, പ്രേംലാൽ രാകേഷ് എസ്.കെ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ലഹരി മാഫിയായുടെ ശല്യത്താല്‍ താന്‍ ബിസിനസ് നിര്‍ത്തലാക്കി വിദേശത്തേക്ക് തിരിച്ചുപോകുന്നതായി അറിയിച്ച് പ്രവാസിയായ കള്ളുഷാപ്പുടമ രംഗത്തെത്തിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K