02 February, 2023 02:58:37 PM


ജല്ലിക്കെട്ട് പ്രതിഷേധം: കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ഗജരാജ ബസിനുനേരെയും കല്ലേറ്



ഹൊസൂർ: ജല്ലിക്കെട്ടിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായ ഹൊസൂരിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഗജരാജ ബസിനുനേരെ കല്ലേറുണ്ടായി. കൃഷ്ണഗിരി- ഹൊസൂര്‍- ബെംഗളൂരു ദേശീയപാത ഉപരോധിക്കുന്നതിനിടെയാണ് സംഘർഷവും കല്ലേറുമുണ്ടായത്. കല്ലേറിൽ തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്‍റെ ചില്ല് തകർന്നു. നിരവധി വാഹനങ്ങൾക്കുനേരെയും കല്ലേറുണ്ടായി. ബസ് പിന്നീട് പൊലീസെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.

അതേസമയം ജല്ലിക്കെട്ടിന് അനുമതി നിഷേധിച്ചതല്ല, പരിപാടി നടത്താനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് പരിശോധിക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഹൊസൂര്‍ സബ് കളക്ടറായിരുന്നു പരിശോധനയ്ക്ക് ഉത്തരവിട്ടത്. പോലീസുകാര്‍ക്കും ദേശീയപാതയിലൂടെ പോകുകയായിരുന്ന വാഹനങ്ങള്‍ക്കും നേരെ വ്യാപകമായ കല്ലേറുണ്ടായി. കല്ലേറിൽ ചില വാഹനയാത്രികർക്ക് നിസാരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പിന്നീട് കൂടുതൽ പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാർക്കുനേരെ ജലപീരങ്കി പ്രയോഗിക്കുകയും അറസ്റ്റ് ചെയ്തു നീക്കുകയുമായിരുന്നു. ഇന്നു രാവിലെ എട്ടു മണിക്ക് ശേഷം ജല്ലിക്കെട്ട് നടത്തുന്ന സ്ഥലത്ത് പരിശോധന നടത്തുമെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ ഏഴരയോടെ നാട്ടുകാർ പ്രതിഷേധവുമായി ദേശീയപാത ഉപരോധിക്കുകയായിരുന്നു. പ്രതിഷേധക്കാരിൽ പലരും മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K