10 March, 2023 04:18:51 PM


എച്ച്ഐവി, എയ്ഡ്സ് ബാധിതർക്ക് പരിരക്ഷ ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതികൾ വരുന്നു



കൊച്ചി: എച്ച്ഐവി, എയ്ഡ്സ്, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുള്ള വ്യക്തികൾക്ക് നിലവിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നില്ല എന്നത് ഒരു ന്യൂനതയാണ്. എന്നാൽ ഇത്തരം രോഗാവസ്ഥയിലുള്ളവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഇൻഷുറൻസ് പദ്ധതികൾ ഉടൻ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.


മാതൃകാ പദ്ധതി


ഇന്ത്യയിൽ മാനസികവും ശാരീരികവുമായ രോഗങ്ങൾക്ക് ഒരുപോലെ ചികിത്സ ലഭ്യമാക്കണം എന്നത് ഇതിനകം നിർബന്ധമാക്കിയിട്ടുണ്ട്. മെന്‍റൽ ഹെൽത്ത് കെയർ ആക്റ്റ് 2017, 2018 മെയ് മാസം മുതൽ പ്രാബല്യത്തിൽ വന്നു. തുടർന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ  അതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാൻ ഇൻഷുറൻസ് കമ്പനികളോട് നിർദ്ദേശിച്ചിരുന്നു. പക്ഷേ അപ്പോഴും ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അതിൽ പ്രധാന പ്രശ്നം രോഗാവസ്ഥയുടെ തീവ്രതയുടെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് പരിരക്ഷ നിരസിക്കാൻ ഇൻഷുറർമാർക്ക് കഴിയും എന്നതാണ്.


എന്നാൽ ഇപ്പോൾ ഇൻഷുറൻസ് റെഗുലേറ്റർ മാനസികാരോഗ്യ പ്രശ്നങ്ങൾ, എച്ച്ഐവി/എയ്ഡ്സ് എന്നീ രോഗങ്ങൾ ഉള്ള ആളുകൾക്ക് കവറേജ് ഉറപ്പാക്കുന്നതിന് വേണ്ടി മാതൃകാപരമായ ഒരു പോളിസി അവതരിപ്പിച്ചിരിക്കുകയാണ്. അതനുസരിച്ച് അത്തരം അവസ്ഥയിലുള്ളവർക്ക് കവറേജ് ലഭിക്കുന്നതിന് കമ്പനികൾ ഇപ്പോൾ ബോർഡ് – അംഗീകൃത അണ്ടർ റൈറ്റിംഗ് (അപകടസാധ്യത കണ്ടെത്തുന്നതിനും പ്രീമിയം നിർണ്ണയിക്കുന്നതിനുമുള്ള പ്രക്രിയ) നയം മുൻകൂട്ടി ഉൾപെടുത്തേണ്ടതുണ്ട്.


സവിശേഷതകളും നിയന്ത്രണങ്ങളും


ഇപ്പോൾ അവതരിപ്പിച്ച മോഡൽ ഉൽപ്പന്നത്തിന് കീഴിൽ സം അഷ്വേർഡ് (എസ്എ) തുകകൾ 4 ലക്ഷം രൂപയും 5 ലക്ഷം രൂപയുമാണ്. ഇത് വ്യക്തിഗതമായി ലഭ്യമാണ്. 18-65 വയസ് പ്രായമുള്ള മുതിർന്നവർക്ക് മാത്രമല്ല നവജാത ശിശുക്കൾക്കും 17 വയസ്സ് വരെയുള്ള പ്രായപൂർത്തിയാകാത്തവർക്കും ഇൻഷുറൻസ് പോളിസിയിൽ ചേരാം.


2016ലെ ഡിസെബിലിറ്റി ആക്ട് അനുസരിച്ച് സർക്കാർ അധികാരികൾ സാക്ഷ്യപ്പെടുത്തിയ പ്രകാരം ഈ പോളിസിയ്ക്ക് അർഹതയുള്ള വൈകല്യത്തിന്‍റെ ഏറ്റവും കുറഞ്ഞ അളവ് 40 ശതമാനമാണ്. അന്ധത, ശ്രവണ വൈകല്യം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സെറിബ്രൽ പാൾസി, പാർക്കിൻസൺസ് രോഗം, മസ്കുലർ ഡിസ്ട്രോഫി എന്നീ രോഗങ്ങളും ഇതിൽ ഉൾപെടും. കൂടാതെ, എച്ച്ഐവി/എയ്ഡ്സ് ഉള്ളവർക്കും പരിരക്ഷ ലഭിക്കും.


ഹോസ്പിറ്റലൈസേഷനും ഡേ കെയറും


ഈ പോളിസിയിൽ ഹോസ്പിറ്റലൈസേഷനും ഡേ കെയർ ചെലവുകളും വഹിക്കുമെങ്കിലും ചില പരിധികൾ നിശ്ചയിച്ചിട്ടുണ്ട്. റൂം വാടക സം അഷ്വേർഡ് തുകയുടെ ഒരു ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഐസിയു ചാർജുകൾ 2 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.


ക്ലെയിം തുക ഇൻഷുറർ നൽകുന്നതിന് മുമ്പ് രോഗി 20 ശതമാനം ചെലവ് വഹിക്കേണ്ടി വരും. എച്ച്ഐവി/എയ്ഡ്സ്, ഭിന്നശേഷി, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുള്ളവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ പോളിസി ഇൻഷുറൻസ് വ്യവസായത്തിന് തന്നെ ശരിയായ സന്ദേശമാണ് നൽകുന്നത്. എന്നാൽ പ്രീമിയങ്ങൾ വളരെ കൂടുതലാണെങ്കിൽ ഒരു മാതൃകാ ഉൽപ്പന്നമെന്ന നിലയിൽ പുറത്തിറക്കുന്നതിന്റെയും കവറേജ് നിർബന്ധമാക്കുന്നതിന്‍റെയും ഉദ്ദേശ്യം പരാജയപ്പെട്ടേക്കാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K