11 April, 2023 08:43:03 PM


യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : ഏറ്റുമാനൂരിൽ രണ്ട് കേസുകളിലായി ആറു പേർ അറസ്റ്റിൽ



ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേരെയും, മധ്യവയസ്കനെ ആക്രമിച്ച കേസിൽ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ ശ്രീകണ്ഠമംഗലം ഭാഗത്ത് കാരപ്പറമ്പിൽ വീട്ടിൽ അബ്രഹാം ആന്‍റണി മകൻ ആകാശ് എന്ന് വിളിക്കുന്ന  ആന്‍റണി അബ്രഹാം (22), ഇയാളുടെ സഹോദരൻ ആഷിക് എന്ന് വിളിക്കുന്ന ഗ്രിഗോറിയസ് അബ്രഹാം (20), ഏറ്റുമാനൂർ ശ്രീകണ്ഠമംഗലം ഭാഗത്ത്  കാരപ്പറമ്പിൽ വീട്ടിൽ ആന്‍റണി വർഗീസ് മകൻ ബിജു എന്ന് വിളിക്കുന്ന അബ്രഹാം ആന്‍റണി (47),  മണ്ണാർകുന്ന് കാരപ്പറമ്പിൽ വീട്ടിൽ ആന്‍റണി വർഗീസ് മകൻ ബിനോഷ് എന്ന് വിളിക്കുന്ന ജോസ് ആന്‍റണി (43), അതിരമ്പുഴ കാരപ്പറമ്പിൽ വീട്ടിൽ ജോർജ് മകൻ ജിജോ ജോർജ് (46), അതിരമ്പുഴ നാലാങ്കൽ  തോമസ് മകൻ ലിജിൻ തോമസ് (32) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. 


ഞായറാഴ്ച വൈകിട്ട് ജിജോ ജോർജ് ഓടിച്ച ഓട്ടോറിക്ഷ അതിരമ്പുഴ ഭാഗത്ത് വെച്ച് അപകടത്തിൽപെടുകയും അതിൽ യാത്ര ചെയ്തിരുന്ന  സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ എത്തിക്കുവാൻ ജിജോ ജോർജ് വിസമ്മതിച്ചിരുന്നു. ഇത് നാട്ടുകാരനായ ലിനോ കെ തോമസ് എന്ന യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം പ്രശ്നങ്ങൾ പറഞ്ഞു തീർക്കാം എന്ന വ്യാജേനെ യുവാവിനെ എബ്രഹാം ആന്‍റണിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.  നാലുപേരും ചേർന്ന് യുവാവിനെ മർദ്ദിക്കുകയും, തുടർന്ന് വാക്കത്തി കൊണ്ട് വെട്ടുകയുമായിരുന്നു.


തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന്  കടന്നു കളയുകയും ചെയ്തു.  ഇതേ പ്രശ്നത്തിന്‍റെ പേരിൽ ജോർജുകുട്ടി എന്ന മധ്യവയസ്കനെ ജിജോ ജോർജും, ലിജിൻ തോമസും, ജോസ് ആന്റണിയും ചേർന്ന് ചീത്തവിളിക്കുകയും ഇഷ്ടിക കൊണ്ട് ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഓ പ്രസാദ് അബ്രഹാം വർഗീസ്, സി.പി.ഓ മാരായ സെയ്‌ഫുദ്ദീൻ, ഡെന്നി പി.ജോയ്, അനൂപ്, പ്രദീപ്, പ്രവീൺ പി.നായർ, പുന്നൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരില്‍  ഒരാളായ ആകാശ് എന്ന് വിളിക്കുന്ന ആന്‍റണി അബ്രഹാമിന് ഏറ്റുമാനൂർ സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K