27 June, 2023 02:40:11 PM


പുകവലിച്ചതിന് അധ്യാപകനും സ്‌കൂള്‍ ഉടമയും ക്രൂരമായി മർദിച്ചു; ബീഹാറില്‍ 15കാരന് ദാരുണാന്ത്യം



പാറ്റ്ന: പുകവലിച്ചതിന് സ്‌കൂള്‍ ഉടമയും അധ്യാപകനും ചേര്‍ന്ന് ക്രൂരമായി മർദിച്ച 15കാരന് ദാരുണാന്ത്യം. മര്‍ദനത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചതോടെ സ്‌കൂള്‍ ഉടമയ്ക്കും അധ്യാപകനുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബീഹാറിലെ ചമ്പാരന്‍ ജില്ലയിലാണ് സംഭവം.

ചമ്പാരന്‍ ജില്ലയിലെ മധുബനിലുള്ള റൈസിംഗ് സ്റ്റാര്‍ സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ബജ്‌റംഗികുമാറാണ് മരിച്ചത്. ശനിയാഴ്ചയാണ് ബജ്‌റംഗിന് നേരെ ക്രൂരമര്‍ദ്ദനമുണ്ടായത്. മര്‍ദ്ദനത്തെത്തുടര്‍ന്ന് ബജ്‌റംഗി അബോധാവസ്ഥയിലായി.

തുടര്‍ന്ന് ബജ്‌റംഗിയെ മുസാഫര്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ബജ്‌റംഗിയുടെ ജീവന്‍ രക്ഷിക്കാനായില്ല. അന്ന് വൈകിട്ടോടെ ബജ്‌റംഗി മരിച്ചു.

ഞായറാഴ്ച രാവിലെ തന്നെ ബജ്‌റംഗിന്റെ അമ്മ ഊര്‍മിള ദേവി പരാതിയുമായി തങ്ങളെ സമീപിച്ചെന്ന്പകരിദയാല്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ സുനില്‍ കുമാര്‍ സിംഗ് മാധ്യമങ്ങളെ അറിയിച്ചു.

" ഇരയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ ഉടമ വിജയ് കുമാര്‍ യാദവ്, അധ്യാപകന്‍ ജയ് പ്രകാശ് യാദവ് എന്നിവര്‍ക്കെതിരെ കേസെടുത്തു. രണ്ടു പേരും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന്  സുനില്‍ കുമാര്‍ സിംഗ്  പറഞ്ഞു.

പുകവലിച്ചെന്ന പരാതിയില്‍ അധ്യാപകര്‍ ബജ്‌റംഗിനെ വിളിപ്പിച്ചിരുന്നു. പിന്നീട് ബജ്‌റംഗ് വിഷം കഴിച്ചുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

" പുകവലിച്ച കാര്യം അധ്യാപകര്‍ വീട്ടില്‍ അറിയിക്കുമെന്ന് ബജ്‌റംഗ് ഭയന്നു. അതുകൊണ്ടാകാം വിഷം കഴിച്ചത്. എന്നാല്‍ ബജ്‌റംഗിനെ ഉടന്‍ തന്നെ മുസാഫര്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജീവന്‍ രക്ഷിക്കാനായില്ല," എന്നും പ്രസ്താവനയില്‍ പറയുന്നു.

സ്‌കൂളില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള ബഞ്ചാരിയ ഗ്രാമത്തിലാണ് ബജ്‌റംഗിയുടെ വീട്. മധ്യവേനലവധിക്കാലത്ത് വീട്ടിലേക്ക് പോയ ബജ്‌റംഗ് ഒരു ദിവസം കൂട്ടുകാരുമൊത്ത് മധുബന്‍ മാര്‍ക്കറ്റിലെത്തിയിരുന്നു. അവിടെ വെച്ച് ബജ്‌റംഗ് പുകവലിക്കുന്നത് സ്‌കൂള്‍ ഉടമയായ വിജയ് കുമാര്‍ യാദവും ജയ് പ്രകാശ് യാദവും കണ്ടിരുന്നു.

തുടര്‍ന്ന് ഇരുവരും ബജ്‌റംഗിനെ അവിടെ നിന്നും വലിച്ചിഴച്ച് സ്‌കൂളിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ബജ്‌റംഗിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അബോധാവസ്ഥയിലായ ബജ്‌റംഗിനെ മധുബനിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മുസാഫിര്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു.

" മകന്‍ മരിച്ചെന്ന വിവരം ശനിയാഴ്ച രാത്രി വിജയ് കുമാര്‍ യാദവ് എന്നെ ഫോണ്‍ ചെയ്ത് അറിയിച്ചു. ഉടന്‍ തന്നെ ഞങ്ങള്‍ മുസാഫിര്‍പൂരിലേക്ക് പോയി, മകന്റെ ശരീരം മധുബനിലേക്ക് കൊണ്ടുവന്നു. അതിനുശേഷമാണ് പോലീസില്‍ വിവരം അറിയിച്ചത്,' ബജ്‌റംഗിയുടെ അമ്മ ഊര്‍മിള ദേവി പറഞ്ഞു.

" മകന്‍റെ ശരീരത്തില്‍ വിവിധയിടങ്ങളില്‍ അടിയേറ്റ പാടുകളുണ്ടായിരുന്നു. കഴുത്തിലും മറ്റ് ഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു. സ്വകാര്യഭാഗങ്ങളില്‍ രക്തസ്രാവമുണ്ടായി. രണ്ട് മാസം മുമ്പാണ് ഈ സ്‌കൂളില്‍ അവനെ ചേര്‍ത്തത്. ഇപ്പോള്‍ അവനെ ഞങ്ങള്‍ക്ക് എന്നന്നേക്കുമായി നഷ്ടമായി," ഊര്‍മിള പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K