06 July, 2023 02:08:20 PM


അരിക്കൊമ്പൻ ഹർജിക്കാർക്ക് 25,000 രൂപ പിഴയിട്ട് സുപ്രീംകോടതി



ന്യൂഡൽഹി: അരിക്കൊമ്പനെ മയക്കു വെടിവയ്ക്കരുതെന്ന ഹർജിയിൽ പിഴയിട്ട് സുപ്രീംകോടതി. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചവർക്കെതിരെ 25,000 രൂപയാണ് സുപ്രീംകോടതി പിഴയിട്ടത്. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്ന് വ്യക്തമാക്കിയായിരുന്നു സുപ്രീംകോടതിയുടെ നടപടി.

എല്ലാ രണ്ടാഴ്ചയും അരിക്കൊമ്പന് വേണ്ടി പൊതുതാല്പര്യ ഹര്‍ജി വരുന്നുവെന്ന് വിമര്‍ശിച്ച കോടതി, ആന കാട്ടില്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ എന്തിന് അറിയണമെന്നും ചോദിച്ചു. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വകസി എന്ന സംഘടനയാണ് ഹര്‍ജി സമർപ്പിച്ചത്. നിരവധി തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്‍റെ ആരോഗ്യ സ്ഥിതി മോശമാണെന്നും പരിക്കുകളുണ്ടെന്നും ഹർജിയിൽ വാദിക്കുന്നു. മാത്രമല്ല ഇപ്പോൾ പാർപ്പിച്ചിരിക്കുന്ന കാടുമായി അരിക്കൊമ്പൻ ഇണങ്ങിയിട്ടില്ലെന്നും അരിക്കൊമ്പനെ ഇനി മയക്കുവെടിവയ്ക്കരുതെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

ഹർജിയിൽ നീരസം പ്രകടിപ്പിച്ച കോടതി ഒരു സുപ്രീം കോടതിയുടെ യഥാർഥ ലക്ഷ്യമെന്തെന്നും ആരാഞ്ഞു. അരിക്കൊമ്പന്‍റെ സംരക്ഷണവുമായി വന്ന ഹർജി ബുധനാഴ്ച്ച കോടതി തള്ളിയിരുന്നു. പിന്നാലെയാണ് പുതിയ ഹർജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ, വി.കെ ആനന്ദൻ എന്നിവരായിരുന്നു ഹർജിക്കാർ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K