22 July, 2023 01:06:42 PM


സഹോദരിയെ കഴുത്തറുത്ത് കൊന്നു; മുറിച്ചെടുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനിലേക്ക്



ലക്‌നൗ: സഹോദരിയെ കൊലപ്പെടുത്തി തലവെട്ടിയെടുത്ത് ചാക്കിലാക്കി പോലീസ് സ്റ്റേഷനിലേക്ക് പോയ യുവാവ് പിടിയില്‍.  വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം. മിത്വാര ഗ്രാമത്തിലെ ഫത്തേപൂര്‍ മേഖലയില്‍ താമസിക്കുന്ന റിയാസ് (22) ആണ് സഹോദരി ആഷിഫ എന്ന പതിനെട്ടുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. 

ഗ്രാമവാസിയായ ചാന്ദ്ബാബു എന്നയായുമായുള്ള ആഷിഫയുടെ പ്രണയബന്ധത്തില്‍ റിയാസ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേ ചൊല്ലിയുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആഷിഫയുടെ തലഅറുത്ത് മാറ്റിയ ശേഷം ചാക്കിലാക്കി പോലീസ് സ്റ്റേഷനിലേക്ക് വരുന്നതിനിടെ യുവാവിനെ പിടികൂടുകയായിരുന്നുവെന്ന് അഡീഷണല്‍ എസ്.പി അശിതോഷ് മിശ്ര പറഞ്ഞു.

നേരത്തെ ആഷിഫ കാമുകനായ ചാന്ദ് ബാബുവിനൊപ്പം വീടുവിട്ട് പോയിരുന്നു. പിന്നാലെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആഷിഫയെ പോലീസ് കണ്ടെത്തി തിരികെ എത്തിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത പോലീസ് ചാന്ദ് ബാബുവിനെ ജയിലിലടച്ചു.

വെള്ളിയാഴ്ച  ചാന്ദ്ബാബുവുമായുള്ള പ്രണയത്തെ ചൊല്ലി ആഷിഫയും സഹോദരന്‍ റിയാസും തമ്മില്‍ വഴക്കുണ്ടായി.  വഴക്കിനിടെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് സഹോദരിയെ കൊലപ്പെടുത്തിയ ശേഷം അറത്തുമാറ്റിയ തല ചാക്കിലാക്കി ഇയാള്‍ പോലീസ് സ്‌റ്റേഷനിലേക്ക് നടന്നുപോവുകയായിരുന്നു. 

സംഭവം കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതോടെ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെ കൃത്യം നടന്ന സ്ഥലത്തെത്തി നോക്കിയപ്പോള്‍ തല അറുത്തുമാറ്റിയ നിലയില്‍ ആഷിഫയുടെ മൃതദേഹവും കണ്ടെത്തി. സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K