05 August, 2023 02:19:12 PM


യുവതിയെ കുത്തിവെച്ച് കൊല്ലാന്‍ ശ്രമം; മരുമകനെ സംശയമില്ല- സ്നേഹയുടെ പിതാവ്

 

തിരുവല്ല: പരുമല വധശ്രമ കേസിൽ നിലവിൽ പ്രതി അനുഷ മാത്രമാണെന്നും സ്നേഹയുടെ ഭർത്താവിനെതിരെ നിലവിൽ തെളിവില്ലെന്നും പൊലീസ്. അതേസമയം പ്രസവിച്ചു കിടന്ന മകളെ നഴ്‌സിന്‍റെ വേഷത്തില്‍ എത്തിയ പ്രതി മൂന്ന് തവണ കുത്തിവയ്ക്കാന്‍ ശ്രമിച്ചതായി സ്‌നേഹയുടെ അച്ഛന്‍ സുരേഷ് പറഞ്ഞു. ഭാര്യ കണ്ടതുകൊണ്ടുമാത്രമാണ് മകള്‍ രക്ഷപ്പെട്ടത്. എങ്ങനെയാണ് അനുഷ റൂമിലെത്തിയതെന്നും മരുമകനുമായി ബന്ധപ്പെട്ട് പരാതിയില്ലെന്നും സുരേഷ് പറഞ്ഞു.

മരുമകന്‍ അരുണിന്‍റെ സഹപാഠിയാണ് അനുഷ. തനിക്കൊന്ന് കുഞ്ഞിനെയും ഭാര്യയെയും കാണണമെന്ന് അനുഷ അരുണിനോട് പറഞ്ഞു. അതിന്‍റെ അടിസ്ഥാനത്തില്‍ അനുഷയോട് ആശുപത്രിയില്‍ വന്നുകാണാനും പറഞ്ഞു. എന്നാല്‍ അരുണ്‍ ഇല്ലാത്ത സമയത്താണ് ആശുപത്രിയില്‍ എത്തിയത്.

നഴ്‌സിന്‍റെ ഓവര്‍കോട്ട് ധരിച്ചാണ് യുവതി മുറിയിലെത്തിയത്. പിന്നാലെ കുത്തിവയ്‌പ്പെടുക്കാന്‍ നിര്‍ബന്ധിച്ചു. ഡിസ്ചാര്‍ജ് ചെയ്തതിനാല്‍ ഇനി എന്തിനാണ് കുത്തിവയ്‌പ്പെന്ന് അവളുടെ അമ്മ ചോദിച്ചു. ഒരു കുത്തിവയ്പ് കൂടിയുണ്ടെന്ന് പറഞ്ഞ് സ്‌നേഹയുടെ കയ്യില്‍ ബലമായി പിടിച്ച് സിറിഞ്ച് കുത്താന്‍ ശ്രമിക്കുകയായിരുന്നു. ഭാര്യ ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാരെത്തി യുവതിയെ പിടിച്ചുമാറ്റി തടഞ്ഞുവയ്ക്കുകയായിരുന്നെന്ന് പിതാവ് പറഞ്ഞു.

അതേസമയം, യുവതിയുടെ ഭര്‍ത്താവ് അരുണിനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണു കുറ്റകൃത്യം ചെയ്യാന്‍ ശ്രമിച്ചതെന്ന് പ്രതി അനുഷ പൊലീസില്‍ മൊഴിനല്‍കി. പ്രതി അനുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K