10 August, 2023 02:56:32 PM


ബിനീഷ് കോടിയേരിക്കെതിരായ വിചാരണക്കോടതി നടപടികൾക്ക് സ്റ്റേ



ബംഗ്ലൂരു: ബിനീഷ് കോടിയേരിക്കെതിരായ വിചാരണക്കോടതിയുടെ നടപടികൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടുള്ള  നടപടികൾക്ക് ആണ് സ്റ്റേ.  ബിനീഷിനെതിരായ ഇഡിയുടെ കേസ് നിലനിൽക്കില്ലെന്ന് കർണാടക ഹൈക്കോടതി കണ്ടെത്തി.

കർണാടക ഹൈക്കോടതി ജസ്റ്റിസ് ഹേമന്തിന്‍റേതാണ് ഇടക്കാല ഉത്തരവ്. ലഹരിക്കടത്ത് കേസിൽ ബിനീഷ് പ്രതിയല്ല, അതുകൊണ്ടുതന്നെ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസും ബിനീഷിനെതിരെ നിലനിൽക്കില്ലെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കി. കേസ് സ്റ്റേ ചെയ്തതോടെ ഹൈക്കോടതി വാദം അവസാനിക്കുന്നത് വരെ ബിനീഷ് വിചാരണക്കോടതിയിൽ ഹാജരാകേണ്ടതില്ല.

നേരത്തേ കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നൽകിയ വിടുതൽ ഹർജി വിചാരണക്കോടതി തള്ളിയ സാഹചര്യത്തിൽ ആണ് ബിനീഷ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

2020 ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരി കേസിൽ അറസ്റ്റിലായത്. ഒരു വർഷത്തിന് ശേഷം കർശന ഉപാധികളോടെ ബിനീഷിന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ അഞ്ച് മാസത്തിന് ശേഷമാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷകന്‍ മുകേഷ് കുമാര്‍ മാറോറിയാണ് ഇഡിക്ക് വേണ്ടി അപ്പീല്‍ ഹർജി ഫയല്‍ ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K