18 August, 2023 11:05:45 AM


ആറ്റിങ്ങലില്‍ യുവാവിനെ മർദിച്ചു കൊന്നത് ലഹരി മാഫിയ സംഘമെന്ന് പോലീസ്



തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചുവരുത്തി മര്‍ദിച്ചു കൊന്നു. വക്കം പുത്തൻനട ക്ഷേത്രത്തിനു സമീപം ചിരട്ടമണക്കാട് വീട്ടിൽ പരേതനായ സുരേന്ദ്രന്‍റെ മകൻ ശ്രീജിത്ത് എന്ന അപ്പു (25) ആണ് കൊല്ലപ്പെട്ടത്. 

കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാസംഘമാണെന്ന് ആറ്റിങ്ങല്‍ പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി പത്തരയോടെ ഊരുപ്പൊയ്ക ആനൂപ്പാറയ്ക്കടുത്താണ് സംഭവം. ശ്രീജിത്തിനെ വീട്ടിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള വിജനമായ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയാണ് മർദിച്ചു കൊലപ്പെടുത്തിയത്.

ഊരുപ്പൊയ്ക സ്വദേശിയും ക്രിമിനൽ കേസുകളിലെ പ്രതിയുമായ വിനീതിന്‍റെ (കുര്യൻ) നേതൃത്വത്തിലുള്ള സംഘമാണ് ശ്രീജിത്തിന്‍റെ കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറയുന്നു. ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട പണടമിപാടുകളിലെ തർക്കമാണ്  കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്‍റെ നിഗമനം. അടുത്തിടെ തിരുവനന്തപുരത്ത് കല്യാണ വീട്ടിൽ അതിക്രമിച്ചു കയറി  നാടൻ ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതിയാണ് വിനീത്.  കൊലപാതകവുമായി ബന്ധപ്പെട്ട് 4 പേരെ കസ്റ്റഡിയിലെടുത്തു. വിനീതും കൂട്ടാളികളും കടന്നുകളഞ്ഞെന്നാണ് വിവരം.

നാലുപേർ ചേർന്നാണ് ശ്രീജിത്തിനെ ആക്രമിച്ചത്. ശ്രീജിത്തിനെ മർദിച്ച വിവരം വിനീത് തന്നെ  ശ്രീജിത്തിന്റെ കൂട്ടാളികളെ ഫോണിൽ വിളിച്ചറിയിച്ച ശേഷം കടന്നുകളയുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ് അവശനായ ശ്രീജിത്തിനെ സൂഹൃത്തുക്കള്‍ ചേർന്ന് ബൈക്കിൽ ആറ്റിങ്ങലിലെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ രാത്രി 11 മണിയോടെ എത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല.

ഈ സമയം സംഘത്തിലുണ്ടായിരുന്ന ഒരാൾ ബൈക്കുമായി സ്ഥലം വിട്ടു. ഇയാളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. മറ്റൊരാളെ ആശുപത്രി ജീവനക്കാർ തടഞ്ഞുവച്ച് ആറ്റിങ്ങൽ പോലീസിനു കൈമാറി.  ശ്രീജിത്തിനെ അന്വേഷിച്ച് ആശുപത്രിയിലെത്തിയ 2 യുവാക്കളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രീജിത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K