11 September, 2023 06:13:23 PM


കോതനല്ലൂർ ബാറിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ



കടുത്തുരുത്തി : കോതനല്ലൂർ ബാറിൽ വച്ച് യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി വെമ്പള്ളി  ചുമടുതാങ്ങിയിൽ വീട്ടിൽ വിഷ്ണു രാഘവൻ  (28), കടുത്തുരുത്തി മങ്ങാട്ടുകാവ് ഭാഗത്ത് പട്ടായിൽ വീട്ടിൽ സ്റ്റെബിൻ ജോൺ (26) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേർന്ന് ഒമ്പതാം തീയതി രാത്രി 8:30 മണിയോടുകൂടി കോതനല്ലൂർ പ്രവർത്തിക്കുന്ന വിജയാ പാർക്ക് ബാറിന് ഉള്ളിലും, തുടർന്ന് പാർക്കിംഗ് ഗ്രൗണ്ടിലും വച്ച്  അതിരമ്പുഴ സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്‌ തൊട്ട് മുമ്പ് രാത്രി എട്ടുമണിയോടുകൂടി കോതനെല്ലൂർ പ്രവർത്തിക്കുന്ന  എസ്സാർ  പമ്പിൽ വച്ച്  അവിടെയെത്തിയ രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടിയതിനെ ചൊല്ലി  ഇവര്‍ക്കിടയില്‍ വാക്ക് തർക്കം ഉണ്ടായതിനെ തുടർന്ന്   വിഷ്ണുവിനും, സ്റ്റെബിനും ഇവരോട് വിരോധം നിലനിന്നിരുന്നു.

പിന്നീട് ബാറിൽ വച്ച് യുവാക്കളെ കണ്ട ഇവർ സോഡാ കുപ്പി ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഹോസ്പിറ്റലിൽ പോകാനായി വെളിയിലിറങ്ങിയ യുവാക്കളെ ഇവർ പിന്തുടർന്ന് പാർക്കിംഗ് ഗ്രൗണ്ടിൽ വച്ചും ആക്രമിച്ചു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും പിടികൂടുകയുമായിരുന്നു.

വിഷ്ണുവിന് ഏറ്റുമാനൂർ, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിലും, സ്റ്റെബിന് കടുത്തുരുത്തിയിലും  ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്. ഓ സജീവ് ചെറിയാൻ, എസ് ഐ ജയകുമാർ കെ.ജി സജിമോൻ എസ്.കെ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K