19 September, 2023 02:33:48 PM


പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് എംപിമാരെ നയിച്ച് പ്രധാനമന്ത്രി



ന്യൂഡല്‍ഹി: പഴയ പാർലമെന്റ് മന്ദിരത്തോട് വിട ചൊല്ലി, എംപിമാരെ പുതിയ പാർലമെന്റിലേക്ക് നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി പഴയ മന്ദിരത്തിൽ അവസാന പ്രത്യേക സമ്മേളനം ചേർന്നു. വികാര നിർഭര നിമിഷമെന്ന് പ്രധാനമന്ത്രി പ്രത്യേക സമ്മേളനത്തിലെ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഭരണഘടന ഇവിടെയാണ് രൂപമെടുത്തത്. ദേശീയ ഗാനത്തിനും, ദേശീയ പതാകയ്ക്കും അംഗീകാരം നൽകിയ ഇവിടെ വച്ച് വികസിത ഇന്ത്യക്കായി വീണ്ടും പ്രതിജ്ഞയെടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതിയ ഊർജത്തിൽ ഇന്ത്യ തിളങ്ങുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുത്തലാഖ് നിരോധനത്തിനടക്കം ഇവിടം സാക്ഷിയായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നാലായിരം നിയമങ്ങൾ ഈ മന്ദിരത്തിൽ നിർമിച്ചു. ജമ്മു കാശ്മീർ പുനഃസംഘടനക്കും ഇവിടം സാക്ഷിയായി. എതിർശബ്ദങ്ങളെ അവഗണിച്ചാണ് തീവ്രവാദത്തെ ചെറുക്കാൻ ജമ്മു കശ്മീർ പുനഃസംഘടന കൊണ്ടുവന്നത്. ഇന്ന് അവിടെ സമാധാനം പുലരുന്നു.

ഇന്ത്യയുടെ ഭരണനിർവഹണം ലോകത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഭാവിയിലേക്ക് ഇന്ത്യ നടന്നടുക്കുകയാണ്. സ്ത്രീ ശാക്തീകരണമടക്കം മാതൃകാപരമായ നടപടികൾ സ്വീകരിച്ചു. വിപ്ലവകരമായ പല തീരുമാനങ്ങൾക്കും ഈ സഭ സാക്ഷിയായി. ഏത് വികസനത്തിലും ഉയർന്ന് നിന്നത് ദേശ താത്പര്യമാണ്. 75 വർഷത്തെ അനുഭവങ്ങൾ ഓരോ പാഠങ്ങൾ പകർന്നു നൽകി. ബുദ്ധിജീവികൾ പരിഹസിച്ച സ്വയംപര്യാപ്ത ഇന്ത്യ ഇന്ന് ലോകം ചർച്ച ചെയ്യുന്ന ഒന്നായി മാറി. രാജ്യത്തെ സർവകലാശാലകൾ മികവിന്റെ കേന്ദ്രങ്ങളായി മാറി. പഴയ മന്ദിരം ഇനി ഭരണഘടനാ മന്ദിരം ആയി അറിയപ്പെടണം. അതിന് സംവിധാൻ സദൻ എന്ന പേര് നൽകണമെന്നും അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞു.

രാജ്യസഭയിലെയും ലോക്സഭയിലെയും അധ്യക്ഷന്മാരുടെ നേതൃത്വത്തിലാണ് പ്രത്യേക സമ്മേളനം ചേർന്നത്. സെൻട്രൽ ഹാളിൽ എത്തിയ ഉടൻ പ്രധാനമന്ത്രി പ്രതിപക്ഷ അംഗങ്ങളോട് സംവദിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ തൊഴിലില്ലായ്മ, ജിഡിപിയടക്കമുള്ള വിഷയങ്ങളിൽ സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി നിലപാടെടുത്തു. സമൂഹത്തിൽ സൗഹൃദവും സാഹോദര്യവും പുലരണമെന്നും അധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു.

പുതിയ മന്ദിരം സ്വയംപര്യാപ്ത ഇന്ത്യയുടെ പ്രതീകമെന്ന് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഈ ഘട്ടത്തിലെങ്കിലും കേന്ദ്രസർക്കാരിന് ജവഹർലാൽ നെഹ്റുവിനെ ഓർമ്മിക്കാനായല്ലോയെന്നായിരുന്നു മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K