03 November, 2023 10:20:18 AM


വിവാഹത്തിന്‍റെ മൂന്നാം നാൾ യുവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു



ചെന്നൈ: നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. 24 കാരനായ മാരിശെല്‍വവും 20 വയസുകാരി കാര്‍ത്തികയുമാണ് കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞതിന്‍റെ മൂന്നാം ദിവസമാണ് ഇവര്‍ കൊല്ലപ്പെടുന്നത്. 

ഒക്ടോബര്‍ 30 നാണ് സ്ഥലത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് ഇവര്‍ വിവാഹിതരാകുന്നത്. ‌ ഒരു ഷിപ്പിംഗ് കമ്പനിയിലെ ജോലിക്കാരനാണ് മാരിശെല്‍വം. ഇവര്‍ ഇരുവരും ഒരേ സമുദായത്തില്‍പ്പെട്ടവരാണ്. എന്നാല്‍ ഇവരുടെ വിവാഹത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് 6.45 ഓടെ ആറംഗ സംഘം ഇവര്‍ താമസിക്കുന്ന വാടകവീട്ടിലെത്തി ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

മാരിശെൽവവും കാർത്തികയും രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. ഇരുവരും തേവർ സമുദായക്കാരായിരുന്നിട്ടും കാർത്തികയുടെ പിതാവ് മുത്തുരാമലിംഗം ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. കാർത്തികയുടെ വീട്ടുകാരുടെ അസാന്നിധ്യത്തിലായിരുന്നു ക്ഷേത്രത്തിൽ വച്ച് വിവാഹം നടന്നത്. അന്നുവൈകിട്ട് തന്നെ മാരിശെൽവത്തിന്‍റെ വീട്ടിലെത്തി കാർത്തികയുടെ വീട്ടുകാർ ബഹളം വെച്ചിരുന്നു.

വ്യാഴാഴ്ച വൈകിട്ട് 6.45ഓടെ കാർത്തികയുടെ പിതാവിന്‍റെ നേതൃത്വത്തിൽ ആറംഗ സംഘം ബൈക്കുകളിലെത്തുകയും വീട്ടിലുണ്ടായിരുന്ന ഇരുവരെയും വാക്കത്തികൊണ്ട് തുരുതുരെ വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. 

അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് സിപ്കോട്ട് പൊലീസെത്തി മൃതദേഹങ്ങൾ തൂത്തുക്കുടി ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. മുത്തുരാമലിംഗത്തിനും മറ്റ് 5 പേർക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രതികളെല്ലാവരും ഒളിവിലാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും, പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K