15 November, 2023 12:23:03 PM


കോഴിക്കോട് വീട്ടമ്മയെ കൊന്ന് ചുരത്തില്‍ തള്ളിയ സംഭവം; കൂട്ടുപ്രതി പിടിയില്‍



കോഴിക്കോട്: വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം നാടുകാണി ചുരത്തില്‍ കൊക്കയില്‍ തള്ളിയ സംഭവത്തില്‍ കൂട്ടുപ്രതി പിടിയില്‍. ഗൂഡല്ലൂര്‍ എല്ലമല സ്വദേശി സുലൈമാനാണ് പിടിയിലായത്. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തമിഴ്‌നാട് സേലത്തുനിന്നാണ് പ്രതിയെ കസബ പൊലീസ് പിടികൂടിയത്.

കേസില്‍ നേരത്തേ അറസ്റ്റിലായ മലപ്പുറം താനൂര്‍ കുന്നുംപുറം പള്ളിവീട് സമദിനെ (52) കോടതി റിമാന്‍ഡ് ചെയ്തു. ഈ മാസം ഏഴിന് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് സൈനബയെ കാണാതായത്. കോഴിക്കോട്ടുനിന്നു കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനി സൈനബയെ (57) നിലമ്പൂര്‍ വഴിക്കടവില്‍ നാടുകാണി ചുരത്തിലെ കൊക്കയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴുത്തു മുറുകിയ അവസ്ഥയിലാണ് സൈനബ മരിച്ചതെന്നാണു പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. അറസ്റ്റിലായ സമദില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്നു പൊലീസ് രണ്ടിടത്തു നിന്നായി 48,000 രൂപ കണ്ടെടുത്തു. മൂന്നര ലക്ഷം രൂപയും പതിനേഴര പവന്‍ സ്വര്‍ണാഭരണങ്ങളും സൈനബയുടെ ബാഗില്‍ ഉണ്ടായിരുന്നുവെന്നാണ് സമദ് പൊലീസിനു നേരത്തെ നല്‍കിയ മൊഴി.

കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് സമദും സുലൈമാനും കാറില്‍ കയറ്റിക്കൊണ്ട് പോയത്. പിന്നീട് ഇവര്‍ സമദിന്‍റെ താനൂരിലുള്ള വീട്ടിലേക്ക് പോകുകയും അവിടെ നിന്ന് തിരികെ കോഴിക്കോട്ടേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കൊണ്ടുവരുന്നതിനിടെ, മുക്കത്തിനടുത്ത് വെച്ച് കൊലപ്പെടുത്തുകയായിരുന്നു.

സുഹൃത്തിന്റെ സഹായത്തോടെ കാറില്‍വച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പണവും സ്വര്‍ണവും സുലൈമാനുമായി ബന്ധപ്പെട്ട മറ്റൊരു സംഘം തട്ടിയെടുത്തെന്നാണ് പൊലീസിന്റെ നിഗമനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K