08 December, 2023 06:40:25 PM


വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: മണർകാട് 5 പേർ അറസ്റ്റിൽ



മണർകാട്: വീടുകയറി യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് കിഴക്കേതിൽ വീട്ടിൽ പ്രവീൺരാജു (31),  കൂരോപ്പട ളാക്കാട്ടൂർ ഭാഗത്ത് കല്ലുത്തറ വീട്ടിൽ ആരോമൽ എന്ന് വിളിക്കുന്ന ഉണ്ണിക്കുട്ടൻ (26), മണർകാട് മണ്ഡലത്തിൽ വീട്ടിൽ സനുമോൻ  (29), അയർക്കുന്നം അമയന്നൂർ ഭാഗത്ത് തേവർവടക്കേതിൽ വീട്ടിൽ ശരത് ശശി (25), കോട്ടയം കളക്ടറേറ്റ് ഭാഗത്ത് കോഴിമല വീട്ടിൽ രതീഷ് എന്ന് വിളിക്കുന്ന ജിജിൻഫിലിപ്പ് (26) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ആറാം തീയതി വെളുപ്പിനെയോടുകൂടി മണർകാട് പറപ്പള്ളികുന്ന് ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മുൻപ് ഇവരുടെ സുഹൃത്തായിരുന്ന യുവാവ്  ഇപ്പോൾ ഇവരുമായി സഹകരിക്കാത്തതിനെത്തുടർന്ന് ഇവർക്ക് യുവാവിനോട് വിരോധം   നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് യുവാവിന്റെ വീടിനുള്ളിൽ  അതിക്രമിച്ച് കയറി യുവാവിനെ വടികൊണ്ടും, കല്ലുകൊണ്ടും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന്  കടന്നുകളയുകയുമായിരുന്നു.

പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയുമായിരുന്നു. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽജോർജ്, എസ്.ഐ സുരേഷ് കെ.ആർ, സി.പി.ഓ മാരായ അനിൽകുമാർ, ശ്രീകുമാർ, പത്മകുമാർ, ജൂഡ്ജോസ്, സജീഷ്, പ്രവീൺ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.  പ്രവീൺരാജുവും, ജിജിൻ ഫിലിപ്പും  മണർകാട് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. ഉണ്ണിക്കുട്ടന് പാമ്പാടി, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിലും, ശരത്ത് ശശിക്ക് കോട്ടയം ഈസ്റ്റ്, അയര്‍ക്കുന്നം, പാമ്പാടി, പാലാ  എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K